തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ വെടിവയ്പ്പ് കേസിലെ ഏക പ്രതിയും ജുലൈ 30 മുതല്‍ റിമാന്റില്‍ കഴിയുന്നയാളുമായ
കൊല്ലം സ്വകാര്യ ആശുപത്രി പള്‍മനോളജിസ്റ്റ് ഡോ. ദീപ്തി മോള്‍ ജോസിന് പ്രൊഡക്ഷന്‍ വാറണ്ട്. വഞ്ചിയൂര്‍ പോലീസ് സമര്‍പ്പിച്ച പ്രൊഡക്ഷന്‍ വാറണ്ട് അപേക്ഷയിലാണ് തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്
കെ. ജി. രെവിതയുടെ ഉത്തരവ്.

പ്രതിയെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. പ്രതിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് പ്രതി കൃത്യത്തിനുപയോഗിച്ച തൊണ്ടി പിസ്റ്റള്‍ വീണ്ടെടുക്കാന്‍ പ്രതിയെ വിട്ടു കിട്ടാന്‍ പോലീസിന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനാണ് പ്രതിയെ ഹാജരാക്കാന്‍ കോടതി ജയില്‍ സൂപ്രണ്ടിനോട് ഉത്തരവിട്ടത്. ജൂലൈ 28 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കൊറിയര്‍ നല്‍കാനെന്ന വ്യാജേന മുഖം മറച്ചെത്തി വഞ്ചിയൂരിലെ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ച് പരുക്കേല്‍പിച്ച കേസിലെ പ്രതി ഡോ.ദീപ്തി മോള്‍ ജോസ് (37) ജൂലൈ 30 നാണ് പിടിയിലായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പള്‍മനോളജിസ്റ്റായ ദീപ്തിയെ ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നാണ് വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്. ഇവരുടെ ഭര്‍ത്താവും ഡോക്ടറാണ്.

ആക്രമണം നടത്തിയ ശേഷം ദീപ്തി രക്ഷപ്പെട്ട വ്യാജനമ്പര്‍ പ്ലേറ്റ് പതിച്ച കാറും ആയൂര്‍ വെള്ളച്ചാല്‍ ഭാഗത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.
വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സ്വകാര്യ ആശുപത്രി പി ആര്‍ ഒ ആയിരുന്ന സുജിത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപ്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തിടെ ദീപ്തിയും സുജിത്തും തമ്മില്‍ അകന്നു. സുജിത്തുമായുള്ള സൗഹൃദത്തിന് ഷിനി തടസമാണെന്ന് കണ്ടാണ് ഇവരെ വകവരുത്താന്‍ ശ്രമിച്ചതെന്നാണ് ദീപ്തി ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്.

യുട്യൂബ് വിഡിയോകളും സിനിമകളും കണ്ടാണ് ദീപ്തി ആക്രമണത്തിന് പദ്ധതി തയാറാക്കിയത്. ഓണ്‍ലൈന്‍ വില്‍പന സൈറ്റില്‍ കണ്ട കാറിന്റെ നമ്പരില്‍ വ്യാജ നമ്പര്‍ തരപ്പെടുത്തി. ഓണ്‍ലൈന്‍ വഴി എയര്‍ പിസ്റ്റള്‍ വാങ്ങി. യുട്യൂബ് നോക്കി പിസ്റ്റള്‍ ഉപയോഗിക്കാന്‍ പരിശീലിച്ചു. തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ത്താല്‍ കൊലപ്പെടുത്താമെന്ന ധാരണയിലാണ് കൊറിയര്‍ നല്‍കാനെന്ന വ്യാജേന വഞ്ചിയൂരിലെ വീട്ടിലെത്തിയത്. സുജിത്തിന്റെ വീട് ദീപ്തിക്ക് നേരത്തേ അറിയാമായിരുന്നു.

ജൂലൈ 28 ഞായറാഴ്ച രാവിലെ ഒറ്റയ്ക്ക് കാര്‍ ഓടിച്ച് ചാക്ക, പാല്‍ക്കുളങ്ങര റൂട്ട് വഴി ചെമ്പകശേരി ലെയ്‌നില്‍ എത്തി കൃത്യം നിര്‍വഹിച്ച് അതേ കാറില്‍ ചാക്ക ബൈപാസ് വഴി കടന്നുകളയുകയായിരുന്നു. സംഭവത്തിനുശേഷം, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായി വരുത്തിത്തീര്‍ക്കാന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ് നേരെ പോയത്.

പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മാധ്യമങ്ങളിലൂടെ മനസിലാക്കിയ ദീപ്തി പിടിയിലാകില്ലെന്ന് കരുതി വീട്ടിലേക്ക് പോയി. പിന്നീട് കാറിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തായതോടെ കാര്‍ ഉപേക്ഷിക്കാനും ശ്രമം നടത്തി. ഇതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.

പള്‍മനോളജിയില്‍ എം ഡി എടുത്ത ശേഷം ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യാല്‍റ്റിയില്‍ ഫെലോഷിപ്പും നേടിയിട്ടുണ്ട്. അഞ്ചു മാസത്തിന് മുന്‍പാണ് ആശുപത്രിയില്‍ ചേര്‍ന്നതെന്നും ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷലിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ നല്‍കിയതായ മൊഴി പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

അതേ സമയം 2021 ആഗസ്റ്റില്‍ സുജിത് തന്നെ ബലാല്‍സംഗം ചെയ്‌തെന്ന പ്രതിയുടെ പരാതിയില്‍ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ ആഗസ്റ്റ് 1 ന് വഞ്ചിയൂര്‍ പോലീസ് പീഡന കേസെടുത്തു. ശാരീരിക ബന്ധത്തിന് താല്‍പര്യമില്ലാത്ത ആളെ ലൈംഗികമായി പീഡിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. എഫ് ഐ ആര്‍ വെള്ളിയാഴ്ച പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.