- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോലി തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കി
തിരുവനന്തപുരം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 5.59 ലക്ഷം രൂപ തട്ടിയ കേസിൽ, ഒന്നാം പ്രതിക്ക് നൽകിയ ജാമ്യം റദ്ദാക്കി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും കോടതി പുറപ്പെടുവിച്ചു. തലസ്ഥാന സിറ്റി സൈബർ ക്രൈം സ്‌പെഷ്യൽ കോടതിയായ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് എൽസാ കാതറിൻ ജോർജിന്റേതാണ് ഉത്തരവ്.
ഡൽഹി ദ്വാരകയിൽ താമസിക്കുന്ന പുളിങ്കുന്നം കൊച്ചുപാലത്തിങ്കൽ ച്ചിറയിൽ ശ്രീരാഗ് കമൽഹാസന്റെ (34) ജാമ്യമാണ് കോടതി റദ്ദാക്കിയത്. പ്രതിയെ ജൂൺ 28 നകം അറസ്റ്റ് ചെയ്യാൻ സിറ്റി സൈബർ ക്രൈം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് കോടതി ഉത്തരവിട്ടു.
ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ ഒന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന സിറ്റി സൈബർ പൊലീസ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
ഉപാധികളോടെ കോടതി അനുവദിച്ച ജാമ്യ ഉത്തരവിലെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാൽ ഒന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് സിറ്റി സൈബർ പൊലീസ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഒന്നാം പ്രതി ശ്രീരാഗ് കമലാസനന്റെ ജാമ്യം റദ്ദാക്കി ജയിലിലടക്കണമെന്നാണ് പൊലീസ് ഹർജിയിലെ ആവശ്യം. ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ സമർപ്പിക്കാൻ എസിജെഎം എൽസാ കാതറിൻ ജോർജ് പ്രതിയോട് ഉത്തരവിട്ടിരുന്നു. അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രതി ഹാജരാകുകയോ വിശദീകരണം ബോധിപ്പിക്കുകയോ ചെയ്യാത്തതിനാണ് ജാമ്യം റദ്ദാക്കിയത്.
പൊലീസ് കുറ്റപത്രം സമർപ്പിക്കും വരെ ആഴ്ചയിൽ ഒരിക്കൽ വീതം എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന കോടതിയുടെ ജാമ്യവ്യവസ്ഥ 3 ആഴ്ച പ്രതി ലംഘിച്ചുവെന്നാണ് പൊലീസ് ഹർജി. ഡൽഹി ദ്വാരകയിൽ താമസിക്കുന്ന പുളിങ്കുന്നം കൊച്ചുപാലത്തിങ്കൽച്ചിറയിൽ ശ്രീരാഗ് കമലാസനൻ (34), ആലുവ മുരിക്കാശ്ശേരി വെള്ളക്കുന്നേൽ നിവാസി ലിയോ. വി.ജോർജ് , തൃശൂർ മുല്ലശ്ശേരി പൊറ്റക്കാട്ടിൽ സതീഷ് കുമാർ (42), ജെയ്ൻ വിശ്വംഭരൻ , ആഷിഖ് എന്നിവരാണ് 1 മുതൽ 5 വരെയുള്ള പ്രതികൾ. 2023 ഏപ്രിൽ 27 നാണ് പ്രതികൾ അറസ്റ്റിലായത്.
ജോലി തരപ്പെടുത്തി നൽകണമെന്ന ഉദ്ദേശ്യമില്ലാതെയും പണം തിരികെ കൊടുക്കണമെന്ന ഉദ്ദേശ്യമില്ലാതെയും ചതിക്കണമെന്ന കുറ്റകരമായ ഉദ്ദേശ്യത്തോടെ പരാതിക്കാരനുമായി ഫോണിലൂടെ ബന്ധപ്പെട്ട് വിശ്വാസം നേടിയ ശേഷംകാനഡയിൽ ജോലി ശരിയാക്കിത്തരാമെന്ന് നേരുകേടായും വഞ്ചനാപരമായും പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിനെ വഞ്ചനാപരമായി പ്രേരിപ്പിച്ചു. അപ്രകാരം കബളിപ്പിക്കപ്പെട്ട യുവാവിൽ നിന്ന് 5,59,563 രൂപ നാലു പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പല പ്രാവശ്യമായി പണം കൈമാറിയെടുത്ത ശേഷം പണം വഞ്ചനാപരമായി ദുർവിനിയോഗം ചെയ്യുകയും പ്രതികളുടെ സ്വന്തം ആവശ്യങ്ങൾക്കായി മാറ്റുകയും വാഗ്ദാനം ചെയ്ത ജോലി നൽകുകയോ വഞ്ചനയിലൂടെ സ്വരൂപിച്ച പണം തിരികെ കൊടുക്കുകയോ ചെയ്യാതെ ചതിച്ചുവെന്നാണ് കേസ്.