തിരുവനന്തപുരം: വസ്തു കൈവശപ്പെടുത്താൽ ഭാര്യാ മാതാവിനെ ചൂരൽ വടി കൊണ്ട് മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കിളിമാനൂർ അടയമൺ രാജമ്മ (83) കൊലക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ 19 ന് ഹാജരാകാൻ തലസ്ഥാന വിചാരണക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

കിളിമാനൂർ മുൻ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ഷാജിയെ 19 ന് കേസിലെ 22-ാം സാക്ഷിയായി ജഡ്ജി ജി. രാജേഷ് വിസ്തരിക്കും. കൊല്ലപ്പെട്ട രാജമ്മയുടെ മരുമകൻ അടയമൺ ദേശത്ത് വയ്യാറ്റിൻകര കുന്നിൽ വീട്ടിൽ രഘുനാഥൻ മകൻ പ്രസാദ് (45) ആണ് വിചാരണ നേരിടുന്ന ഏക പ്രതി.

2014 ഡിസംബർ 26 രാത്രി 9 മണിക്കാണ് സംഭവം നടന്നത്. പ്രതിക്ക് ഭാര്യാ മാതാവായ രാജമ്മയുടെ പേരിലുള്ളതും പ്രതി വീട് വയ്ക്കുന്നതിന് വേണ്ടി അടിസ്ഥാനം കെട്ടിയിട്ടിട്ടുള്ളതുമായ വസ്തു പ്രതിയുടെ പേരിൽ എഴുതിക്കൊടുക്കാത്തതിൽ വിരോധമുണ്ടായിരുന്നു. വസ്തുവിന്മേൽ പ്രതി വരുത്തിയിട്ടുള്ള കടബാദ്ധ്യത ഉടനെ തീർത്തു കൊടുക്കണമെന്നും മറ്റും രാജമ്മ ആവശ്യപ്പെട്ടതിൽ വച്ച് പ്രതിക്ക് രാജമ്മയോടുണ്ടായ പകയാണ് ക്രൂരക്യത്യത്തിലേക്ക് നയിച്ചത്.

രാജമ്മയുടെ വസ്തു കൈവശപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ വീട്ടിനുള്ളിൽ തറയിൽ ടി വി കണ്ട് കൊണ്ടിരുന്ന രാജമ്മയെ വീട്ടിൽ മറ്റാരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ പ്രതി ചൂരൽ വടി കൊണ്ട് രാജമ്മയുടെ തലയിലും നെഞ്ചിലും വയറ്റിലും ശരീരമാസകലവും മാരകമായി അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.