തിരുവനന്തപുരം: മതത്തിന്റെ പേരിൽ ബംഗാളിലെ തൃണമൂൽ സർക്കാർ നടപ്പിലാക്കിയ സംവരണം കൊൽക്കത്ത ഹൈക്കോടതി എടുത്ത് കളഞ്ഞതിനെ സ്വാഗതം ചെയ്തു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മതപരമായ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന കോടതിയുടെ നിലപാട് ഇൻഡി സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

സംവരണം ഹിന്ദുക്കളിലെ പിന്നാക്ക ജാതിക്കാർക്ക് മാത്രമുള്ളതാണ്. ന്യായമായും ഒബിസി/എസ്സിഎസ്ടി വിഭാഗത്തിന് ലഭിക്കേണ്ട ഈ സംവരണത്തിൽ അനാവശ്യമായി മുസ്ലിം സമുദായത്തെ കൂടി കൂട്ടിച്ചേർത്ത് ഇരു വിഭാഗങ്ങളെയും അതിലുപരി ഭരണഘടനയെയും വഞ്ചിക്കുകയാണ് മമത ബാനർജി ചെയ്തത്.

കേരളത്തിലെ എൽഡിഎഫും യുഡിഎഫും കാലങ്ങളായി പരിശ്രമിക്കുന്നതും ഇത് തന്നെയാണ്. തെലങ്കാനയിലും കർണാടകയിലും കോൺഗ്രസും ഇത്തരം ഭരണഘടനാവിരുദ്ധ സംവരണം നടപ്പിലാക്കുകയാണ്. ഹൈക്കോടതി വിധി നടപ്പിലാക്കില്ല എന്ന് ഒരു മുഖ്യമന്ത്രി പറയുന്നത് ഭരണഘടനയോടുള്ള അവഹേളനമാണ്.

ഇൻഡി സഖ്യമാണ് ഭരണഘടനയെ അട്ടിമറിക്കാനുള്ള ധൈര്യം മമതാ ബാനർജിക്ക് നൽകുന്നത്. കേരളത്തിൽ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പറയുന്ന പിണറായി വിജയനെ പോലെയുള്ള വിഡ്ഢിത്തരമാണ് മമതയും കാണിക്കുന്നത്. അധികാര ദുർവിനിയോഗം നടത്തുന്നവർക്ക് ജനം മറുപടി കൊടുക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.