തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പിൽ കൂടുതൽപ്പേർക്ക് പണം നഷ്ടമായതായി കണ്ടെത്തി. മരിച്ച മൂന്നുപേരുടെ അക്കൗണ്ടിൽനിന്നും തട്ടിപ്പുസംഘം കൊണ്ടു പോയി. പരിശോധന വരും ദിവസങ്ങളിലും തുടരും.

ആറുലക്ഷത്തി എഴുപതിനായിരം രൂപയാണ് മരിച്ച ഗോപിനാഥൻ നായരുടെ അക്കൗണ്ടിൽനിന്ന് മാത്രം തട്ടിയെടുത്തത്. ട്രഷറിയിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷത്തിലധികം രൂപ ആകെ നഷ്ടമായതായി കണ്ടെത്തി. വ്യാജ ചെക്ക് ലീഫുകൾ ഉപയോഗിച്ചാണ് കൂടുതൽ പണവും തട്ടിയെടുത്തത്. ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയിൽ സസ്‌പെൻഷനിലായ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വ്യാജ ചെക്കുപയോഗിച്ച് രണ്ടു ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും മറ്റാരോ മാറിയെടുത്തുവെന്ന് ചൂണ്ടികാണിച്ച് ശ്രീകാര്യം സ്വദേശിയായ മോഹനകുമാരി ആണ് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് കൂടുതൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. മോഹനകുമാരിയുടെ ഭർത്താവിന്റെ പെൻഷനാണ് ട്രഷറിയിലേക്കെത്തുന്നത്.

മകളോടൊപ്പം വർഷങ്ങളായി വിദേശത്തായിരുന്ന മോഹനകുമാരി എല്ലാ മാസവും പെൻഷൻ പിൻവലിക്കാറില്ല. നാട്ടിലെത്തിയ ശേഷം ജില്ലാ ട്രഷറിയിൽ നിന്നും സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് ഈ മാസം മൂന്ന്, നാല് ദിവസങ്ങളിലായി രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപ പിൻവലിച്ചിരിക്കുന്നതായി കണ്ടെത്തിയത്. കഴക്കൂട്ടം സബ് ട്രഷറിയിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത് മനസിലാക്കിയതോടെ അവിടെയത്തി ചെക്കുകൾ പരിശോധിച്ചു. മോഹനകുമാരിയുടെ കൈവശമുള്ള ചെക്കുകളല്ല നൽകിയിരിക്കുന്നത്. ഇതുകൂടാടെ ഒപ്പും വ്യാജമാണ്. ഈ ചെക്കുകൾ നൽകിയിരിക്കുന്ന ഉദ്യോഗസ്ഥനാകട്ടെ വിമരിക്കുകയും ചെയ്തു.