കൊച്ചി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ ജേക്കബ് പാലക്കപ്പള്ളി. ദീപിക പത്രത്തിലെഴുതിയ ലേഖനത്തിലാണ് രൂക്ഷ വിമർശനം. മണിപ്പൂർ വിഷയത്തിൽ ഗുരുതര ആരോപണങ്ങളുമുണ്ട്. ഉപരിപ്ലവമായ സൗഹാർദ നീക്കങ്ങൾ കൊണ്ട് കാര്യമില്ലെന്നും വ്യക്തമാക്കുന്നതാണ് ലേഖനം.

സൗഹൃദം കാണിക്കുമ്പോഴും ശത്രുതാപരമായ നീക്കങ്ങൾ തുടരുന്നുവെന്നും സംഘപരിവാർ പ്രസിദ്ധീകരണങ്ങൾ ക്രൈസ്തവ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു. ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുകയാണ്. ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുവെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അതിക്രമങ്ങൾ കൂടുതലെന്നും ഫാദർ ജേക്കബ് ലേഖനത്തിൽ പരാമർശിക്കുന്നു. വിരുന്നൊരുക്കി ക്രൈസ്തവരുമായി അടുക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഇതിനെ സഭകൾ അങ്ങോട്ട് പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.

മണിപ്പൂരിൽ ഗോത്ര കലാപത്തിനിടെയെന്ന പേരിൽ ക്രിസ്ത്യാനികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു, മതപരിവർത്തനം നിയമം, കേന്ദ്ര ബാലാവകാശ കമ്മീഷൻ നിയമം എന്നിവയെല്ലാം ക്രൈസ്തവർക്കെതിരെ ദുരുപയോഗം ചെയ്യുന്നു. ഇവയെ ഉപയോഗിച്ച് ക്രൈസ്തവ സ്ഥാപനങ്ങളെ വേട്ടയാടുന്നു. ഇതേ ബിജെപി യുടെ രാഷ്ട്രീയ നിലപാടാണ് ചോദ്യം ചെയ്യുന്നതെന്നും ലേഖനത്തിൽ പറയുന്നു.

വിരുന്നൊരുക്കി ക്രൈസ്തവരുമായി അടുക്കാൻ പ്രധാനമന്ത്രി അടക്കം കാലങ്ങളായി ശ്രമിക്കുന്നു, കേരളം പോലെ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ കഴിയാത്ത സ്ഥലങ്ങളിലാണ് ഇത് കൂടുതൽ. ഇതിനെ ക്രൈസ്തവ സഭകൾ അങ്ങോട്ട് പ്രോത്സാഹിപ്പിച്ചിട്ടില്ല, എന്നാൽ ക്രൈസ്തവരുമായി സൗഹാർദത്തിലാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നു, ചില സംഘടനകളെ ഉപയോഗിച്ച് ഇത് പ്രചരിപ്പിക്കുന്നു, ഉപരിപ്ലവമായ സൗഹാർദ നീക്കങ്ങൾ കൊണ്ട് കാര്യമില്ലെന്നും കെസിബിസി വ്യക്തമാക്കുന്നു.