കൊച്ചി: ഭാര്യയ്ക്കു പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണം അല്ലെന്ന് ഹൈക്കോടതി. യുവാവ് നൽകിയ വിവാഹ മോചന ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രന്റെയും സോഫി തോമസിന്റെയും ഉത്തരവ്.

ഭാര്യയ്ക്ക് പാചകം അറിയില്ലെന്നും തനിക്കു ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ലെന്നുമാണ് ഭർത്താവ് ഹർജിയിൽ പറഞ്ഞത്. ഇത് വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹ മോചനത്തിന് ഇത് കാരണമല്ലെന്ന് ബെഞ്ച് പറഞ്ഞു.

2012ലാണ് ദമ്പതികൾ വിവാഹിതരയായത്. ബന്ധുക്കൾക്കു മുന്നിൽ വച്ച് ഭാര്യ മോശമായി പെരുമാറുന്നെന്നും തന്നെ ബഹുമാനിക്കുന്നില്ലെന്നും ഭർത്താവ് ഹർജിയിൽ ആരോപിച്ചു. 2013ൽ ഭർതൃവീട് വിട്ടുപോയ യുവതി തനിക്കെതിരെ പൊലീസിൽ പരാതി നൽകിയെന്നും ഹർജിയിൽ പറഞ്ഞു. തന്റെ ജോലി കളയാനായി തൊഴിലുടമയ്ക്കു ഇ മെയിൽ ഭർത്താവ് ആരോപിച്ചു. തങ്ങൾക്കിടയിലെ പ്രശ്നം തീർക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ചാണ് ഇമെയിൽ അയച്ചതെന്നായിരുന്നു ഭാര്യയുടെ വിശദീകരണം.