കോഴിക്കോട്: വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഇനത്തില്‍ കെ.എസ്.ഇ.ബിക്ക് പിരിഞ്ഞ് കിട്ടാനുള്ളത് 2310.70 കോടി രൂപയെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചു. വൈദ്യുതി കുടിശ്ശിക ഇനത്തില്‍ പലിശ ഒഴികെ 2024 മാര്‍ച്ച് 31 -ലെ ത്രൈമാസ റിപ്പോര്‍ട്ട് പ്രകാരം പിരിഞ്ഞുകിട്ടാനുള്ള തുകയാണിത്. ഓഡിറ്റ് ചെയ്യപ്പെടാത്ത കണക്കുകള്‍ പ്രകാരമാണിത്.

കേരള ഇലക്ട്രിസിറ്റി സപ്ലൈകോഡ്, 2014 ന്റെ 136 (അഞ്ച്) ചട്ട പ്രകാരം ദീര്‍ഘകാല കുടിശികകള്‍ക്ക് ഒറ്റത്തവണ പദ്ധതി തീര്‍പ്പാക്കല്‍ (ഒ.ടി.എസ്) ലൈസന്‍സി രൂപീകരിക്കേണ്ടതാണ്. അത് കമീഷന്‍ മുന്‍കൂര്‍ നടപ്പിലാക്കേണ്ടതാണെന്നും അനുമതിയോടുകൂടി നിഷ്‌കര്‍ഷിച്ചിരുന്നു.

കെ.എസ്.ഇ.ബി ലിമിറ്റഡ് സംസ്ഥാന റെഗുലേറ്ററി കമീഷന്റെ അംഗീകാരത്തോടുകൂടി 2023 ജൂലൈ 20 മുതല്‍ ഡിസംബര്‍ 30 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പലിശയില്‍ വലിയ തോതിലുള്ള ഇളവുകള്‍ നല്‍കി നടപ്പിലാക്കിയിരുന്നു. ഈ പദ്ധതി കമീഷന്റെ അംഗീകാരത്തോടു കൂടി സര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്കും അര്‍ഹതയുള്ള മറ്റ് ഉപഭോക്താക്കള്‍ക്കും 2024 മാര്‍ച്ച് 31 വരെ നല്‍കിയിരുന്നു.

സപ്ലൈ കോഡ് ചട്ടങ്ങള്‍ അനുസരിച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി, കുറഞ്ഞ കാലയളവിലേക്ക് മാത്രമേ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിന് പ്രത്യേക സ്‌കീമുകള്‍ ഒന്നും തന്നെ നിലവില്‍ കെ.എസ്.ഇ.ബിയുടെ പരിഗണനയില്‍ ഇല്ലെന്നും മന്ത്രി രേഖാമൂലം അറിയിച്ചു.