പത്തനംതിട്ട: ഗവ. നഴ്സിങ് കോളേജിന് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകാരം ഇല്ലാത്തത് ആരോഗ്യമന്ത്രിയുടെ കെടുകാര്യസ്ഥതയാണെന്ന് ആരോപിച്ച് കെ.എസ്.യു ജില്ലാകമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോളേജിന് മുന്നില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാനും മതില്‍ ചാടി ഉള്ളില്‍ കയറാനും പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഏറെ നേരം പോലീസും പ്രവര്‍ത്തകരുമായി ഉന്തുംതള്ളും നടന്നു.

ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാപ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍മാരായ ആഘോഷ് വി. സുരേഷ്, ഫെന്നി നൈനാന്‍, ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാര്‍, അന്‍സര്‍ മുഹമ്മദ്, നഹാസ് പത്തനംതിട്ട, ബി.കെ.തഥാഗത്, ക്രിസ്റ്റോ അനില്‍ കോശി, അനുഗ്രഹ മറിയം ഷിബു, ഏബല്‍ ബാബു, ക്രിസ്റ്റോ വര്‍ഗീസ് മാത്യു, അസ്ലം കെ അനൂപ്, മുഹമ്മദ് സാദിഖ്, മെബിന്‍ നിരവേല്‍, ജോണ്‍ കിഴക്കേതില്‍, അഭിജിത്ത് മുകടിയില്‍, റോഷന്‍ റോയ് തോമസ്, എലൈന്‍ മറിയം മാത്യു, ജോഷ്വാ തേരകത്തിനാല്‍, സുമേഷ് തുമ്പമണ്‍, നിതിന്‍ മല്ലശ്ശേരി, ജെറിന്‍ പെരിങ്ങന, കാര്‍ത്തിക് മുരിങ്ങമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജ് കാപ്പ കേസിലെ പ്രതികള്‍ക്ക് കൊടുക്കുന്നതിന്റെ പകുതി കരുതലെങ്കിലും നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ഡി.സി.സി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളുമായി മുന്‍പോട്ട് പോവുകയും വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുകയും ചെയ്ത ആരോഗ്യ മന്ത്രി സംസ്ഥാനത്തിനും വിദ്യാര്‍ത്ഥി സമൂഹത്തിനും ബാധ്യത ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വന്തം നിയോജക മണ്ഡലത്തിലെ നഴ്സിങ് കോളേജിന് അംഗീകാരം ഇല്ലാത്തത് ആരോഗ്യ മന്ത്രിയുടെ കഴിവു കേടാണെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍ പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുകയും നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരം ലഭിക്കുവാനും വേണ്ട നടപടികള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ തുടര്‍ സമരങ്ങള്‍ ഉണ്ടാകുമെന്ന് അലന്‍ പറഞ്ഞു.

പത്തനംതിട്ട: സര്‍ക്കാര്‍ നഴ്സിങ് കോളജിന് ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സില്‍ അംഗീകാരം ഇല്ലാത്തതില്‍ പ്രതിഷേധിച്ച് നഴ്സിങ് വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച മന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് രക്ഷിതാക്കളുടെ തീരുമാനം. എന്നാല്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ പി. ടി. എ ഭാരവാഹികള്‍, പത്തനംതിട്ട നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഗീതാകുമാരി എന്നിവരോട് എത്തണമെന്ന് നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്.