തിരുവനന്തപുരം: നവകേരള സദസ്സിനെതിരായ കോൺഗ്രസ് സമരത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. യുഡിഎഫും ബിജെപിയും സർക്കാരിനെതിരെ വിറളി പിടിച്ച നിലയിലാണെന്ന് വിമർശിച്ച എം വി ഗോവിന്ദൻ, ഗവർണർ പരിധികളല്ലാം ലംഘിക്കുന്നുവെന്നും കുറ്റപ്പെടുത്തി.

ഭരണ സംവിധാനത്തെ കടന്നാക്രമിക്കുന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. അക്രമവുമായി മുന്നോട്ട് പോകുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാൽ, കോപ്രായങ്ങൾ കൊണ്ട് നവകേരള സദസിനെ പ്രതിരോധിക്കാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തല്ലുമെന്നാണ് പ്രതിപക്ഷം പറയുന്നത്. തല്ലിയാൽ സഹിക്കേണ്ടി വരും. അടിയും തടയുമാണ് ഇപ്പോൾ നടക്കുന്നത്.

എവിടെ വരെയാണ് ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറയണമെന്നും ഗോവിന്ദൻ വിമർശിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം മറച്ച് വെക്കാനാണ് യൂത്ത് കോൺഗ്രസ് അക്രമം അഴിച്ച് വിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ പൂരം മങ്ങലേൽക്കാതെ നടത്തണമെന്നും ദേവസ്വം മന്ത്രിയടക്കം വിഷയത്തിൽ ഇടപെടണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ദേവസ്വങ്ങളുമായി ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.