- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തികവിഹിതം നിഷേധിക്കൽ; കേന്ദ്രസർക്കാർ വെല്ലുവിളിക്കുന്നത് ജനങ്ങളെ
കോട്ടയം: കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതം നൽകാതെ അവഗണിക്കുക വഴി കേന്ദ്രസർക്കാർ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഏഴ് കൊല്ലം കൊണ്ട് നമുക്ക് കിട്ടേണ്ട 1,07,500 കോടി രൂപയാണ് കേന്ദ്രസർക്കാർ നിഷേധിച്ചത്. എന്നാൽ ഇവിടുത്തെ പ്രതിസന്ധി കേന്ദ്രസർക്കാർ മൂലമാണെന്ന് ജനം അറിയരുതെന്ന നിലപാടാണ് യുഡിഎഫിന്. എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ 39ാം വാർഷിക സമ്മേളനം സർവകലാശാല അസംബ്ലി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽനിന്നുള്ള 18 യുഡിഎഫ് എംപിമാർ കേരളവിരുദ്ധതയല്ലാതെ കേന്ദ്ര നിലാടുകൾക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. എല്ലാ വികസനത്തെയും എതിർക്കുമെന്ന് പരസ്യനിലപാടെടുക്കുന്ന ഒരു പ്രതിപക്ഷ നേതാവ് മുമ്പ് കേരളത്തിനുണ്ടായിട്ടില്ല. കേന്ദ്രനയങ്ങളോടുള്ള യുഡിഎഫിന്റെ അനുകൂലനിലപാടും യുഡിഎഫ് എംപിമാരുടെ നിഷ്‌ക്രിയത്വവും തെരഞ്ഞെടുപ്പിൽ വോട്ടർമാർ വിലയിരുത്തും.
നരേന്ദ്ര മോദി അധ്വാനിക്കുന്നത് അംബാനിയെയും അദാനിയെയും ലോക മുതലാളിമാരാക്കാനാണ്. രാജ്യത്തെ ഭരണവർഗത്തിന്റെ നിലപാട് മൂലമാണ് അവരുടെ സഞ്ചിത മൂലധനം വർധിച്ചത്. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുന്നതും ഈ കോർപറേറ്റ് മുതലാളിമാർക്കു വേണ്ടിയാണ്. എക്സിക്യൂട്ടിവിന് തെറ്റുപറ്റിയാൽ തിരുത്തേണ്ടവരാണ് ജുഡീഷ്യറി. എന്നാൽ ആ ജുഡീഷ്യറിയെപ്പോലും എക്സിക്യൂട്ടിവിന്റെ ഭാഗമാക്കി മോദിസർക്കാർ മാറ്റി.
പൊതുവിദ്യാഭ്യാസ മേഖലയെ എല്ലാക്കാലവും ഇടതുപക്ഷം പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. വിദ്യാഭ്യാസം സ്വകാര്യമേഖലയിലായാലും അതിൽ സുതാര്യതയും തുല്യതയും സംവരണം പോലുള്ള കാര്യങ്ങളും വേണമെന്നാണ് സിപിഐ എം നിലപാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.