കണ്ണൂർ: തൃശൂരിലും വടകരയിലും കണ്ടതുപോലെ ഇനി പാലക്കാട് ഉപതെരഞ്ഞെടുപ്പിലും കോബി (കോൺഗ്രസ് -ബിജെപി) സഖ്യമാണോ ഉണ്ടാകുകയെന്ന് കണ്ടറിയണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. തൃശ്ശൂരിലെ തോൽവിയുടെ പശ്ചാത്തലത്തിലാണ് ജയരാജന്റെ ആരോപണം.

'തൃശൂരിൽ ബി.ജെപി സ്ഥാനാർത്ഥിയെ വിജയിപ്പിച്ചത് കോൺഗ്രസാണെന്നത് പച്ചപ്പരമാർത്ഥമായി പുറത്തുവന്നിട്ടുണ്ട്. പ്രതാപന് കിട്ടിയതിനേക്കാൾ ഒരുലക്ഷത്തോളം വോട്ടാണ് കെ. മുരളീധരന് കുറഞ്ഞത്. നേരത്തേ നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി ജയിച്ചപ്പോഴും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് വലിയരീതിയിൽ കുറഞ്ഞിരുന്നു. വടകരയിൽ ബിജെപി വോട്ട് കോൺഗ്രസിന് മറിക്കണമെന്ന നിർദേശമുണ്ടായി എന്നത് ബിജെ.പി പ്രാദേശിക നേതാക്കളായ ചിലർ പുറത്തുപറഞ്ഞതും നമ്മൾ കണ്ടതാണ്' -ജയരാജൻ പറഞ്ഞു.

'കോൺഗ്രസ് ബിജെപി വോട്ടുകച്ചവടം ഇതിനുമുമ്പും വാർത്തയായതാണെങ്കിലും തൃശൂരിൽ മുൻ കെപിസിസി പ്രസിഡന്റുകൂടിയായ കോൺഗ്രസിന്റെ മുതിർന്ന നേതാവിനെ തോല്പിച്ച് ബിജെപി യെ ജയിപ്പിക്കാൻ സ്വീകരിച്ച മാസ് വോട്ടുമറി പോലെ വേറെയില്ലെന്നാണ് പുറത്തുവരുന്നത്. കോൺഗ്രസിനെ തോൽപിച്ചത് കെപിസിസി.വർക്കിങ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ വന്നിരിക്കുന്നത്.

കെപിസിസി. പ്രസിഡന്റ് ശാഖയ്ക്ക് കാവൽ നിൽക്കുകയാണ് ചെയ്തിട്ടുള്ളതെങ്കിൽ വർക്കിങ് പ്രസിഡന്റ് കോൺഗ്രസിനെ തോല്പിച്ച് ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ പ്രവർത്തിച്ചു എന്നാണ് കാണാൻ കഴിയുന്നത്. സംഘപരിവാറിനുവേണ്ടി പ്രവർത്തിക്കുന്ന കാര്യത്തിൽ കെപിസിസി ഒറ്റക്കെട്ടാണ് എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. .കോൺഗ്രസിനെ തോൽപ്പിച്ച് ബി ജെ.പിയെ ജയിപ്പിക്കുന്ന കെപിസിസി നേതൃത്വത്തെ കുറിച്ച് ഹൈക്കമാൻഡ് മറുപടി പറയണം' -അദ്ദേഹം ഫേസ്‌ബുക് കുറിപ്പിൽ ആവശ്യപ്പെട്ടു.

കുറിപ്പിന്റെ പൂർണരൂപം:

തൃശൂരിലെ കോ-ബി ഇനി പാലക്കാട്ട്

ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിച്ചത് കോൺഗ്രസാണെന്നത് പച്ചപ്പരമാർത്ഥമായി പുറത്തുവന്നിട്ടുണ്ട്. പ്രതാപന് കിട്ടിയതിനേക്കാൾ ഒരുലക്ഷത്തോളം വോട്ടാണ് കെ മുരളീധരന് കുറഞ്ഞത്. കോൺഗ്രസ് ബിജെപി വോട്ടുകച്ചവടം ഇതിനുമുമ്പും വാർത്തയായതാണെങ്കിലും തൃശൂരിൽ മുൻ കെപിസിസി പ്രസിഡന്റുകൂടിയായ കോൺഗ്രസിന്റെ മുതിർന്ന നേതാവിനെ തോല്പിച്ച് ബിജെപി യെ ജയിപ്പിക്കാൻ സ്വീകരിച്ച മാസ് വോട്ടുമറി പോലെ വേറെയില്ലെന്നാണ് പുറത്തുവരുന്നത്.

കോൺഗ്രസിനെ തോൽപ്പിച്ചത് കെപിസിസി.വർക്കിങ് പ്രസിഡണ്ടിന്റെ നേതൃത്വത്തിലാണെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ വന്നിരിക്കുന്നത്. കെപിസിസി. പ്രസിഡണ്ട് ശാഖയ്ക്ക് കാവൽ നിൽക്കുകയാണ് ചെയ്തിട്ടുള്ളതെങ്കിൽ വർക്കിങ് പ്രസിഡന്റ് കോൺഗ്രസിനെ തോല്പിച്ച് ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ പ്രവർത്തിച്ചു എന്നാണ് കാണാൻ കഴിയുന്നത്. സംഘപരിവാറിനുവേണ്ടി പ്രവർത്തിക്കുന്ന കാര്യത്തിൽ കെപിസിസി ഒറ്റക്കെട്ടാണ്് എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

നേരത്തേ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി ജയിച്ചപ്പോഴും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് വലിയരീതിയിൽ കുറഞ്ഞിരുന്നു. പാർലമെന്റിൽ എതിർത്ത് വോട്ട് ചെയ്യേണ്ടിയിരുന്ന ഘട്ടത്തിൽ ബിജെപിക്കൊപ്പം അനുകൂലമായി വോട്ടുചെയ്ത കോൺഗ്രസ് രീതിയും വാർത്തയായതാണ്. വടകരയിൽ ബിജെപി വോട്ട് കോൺഗ്രസിന് മറിക്കണമെന്ന നിർദ്ദേശമുണ്ടായി എന്നത് ബിജെ.പി പ്രാദേശിക നേതാക്കളായ ചിലർ പുറത്തുപറഞ്ഞതും നമ്മൾ കണ്ടതാണ് .

കോൺഗ്രസിനെ തോൽപ്പിച്ച് ബി ജെ.പിയെ ജയിപ്പിക്കുന്ന കെ.പി .സി സി നേതൃത്വത്തെ കുറിച്ച് ഹൈക്കമാൻഡ് മറുപടി പറയണം. തൃശൂരിലും വടകരയിലും കണ്ടതുപോലെ ഇനി പാലക്കാട് ഉപതെരഞ്ഞെടുപ്പിലും കോബി സഖ്യമാണോ ഉണ്ടാകുകയെന്ന് നമുക്ക് കണ്ടറിയാം..!