അഗളി: അട്ടപ്പാടി വനത്തിൽ കുടുങ്ങിയ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള 14 അംഗ പൊലീസ് സംഘം തിരിച്ചെത്തി. ഒരു രാത്രി മുഴുവൻ വനത്തിൽ കുടുങ്ങിയ സംഘത്തെ പുലർച്ചെയോടെയാണ് തിരിച്ചെത്തിച്ചത്. കഞ്ചാവുകൃഷി നശിപ്പിക്കാൻ പോകുന്നതിനിടെ വഴിതെറ്റി വനത്തിൽ കുടുങ്ങുകയായിരുന്നു.

അഗളി ഡിവൈഎസ്‌പി എസ്. ജയകൃഷ്ണനുൾപ്പെടെ ഏഴ് പൊലീസുദ്യോഗസ്ഥരും വനംവകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇന്നലെ പുലർച്ചെയാണ് ഗൊട്ടിയാർകണ്ടിയിൽനിന്നുമാണ് കഞ്ചാവ് തിരച്ചിലിനായി സംഘം വനത്തിലേക്ക് പോയത്.

ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരന്മുടിയോടനുബന്ധിച്ച് കിടക്കുന്ന വിദൂര ഊരായ മുരുഗളയ്ക്കും ഗൊട്ടിയാർകണ്ടിക്കുമിടയിലുള്ള നിബിഡ വനത്തിലാണ് സംഘം കുടുങ്ങിയത്. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിന് റേഞ്ചുണ്ടായിരുന്നതിനാൽ കുടുങ്ങിയ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

കഞ്ചാവുതോട്ടം നശിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടെ സംഘം വഴിതെറ്റി മുരുഗള ഊരിന് മുകളിലുള്ള പാറക്കെട്ടിന് മുകളിലെത്തുകയായിരുന്നു. നേരമിരുട്ടിയതോടെ വഴി തിരിച്ചറിയാൻ കഴിയാതെ പോകുകയായിരുന്നു. രാത്രിയോടെ പൊലീസും വനംവകുപ്പും ഇവരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിരുന്നു. 11.45 ഓടെ വനത്തിലെത്തിയ റെസ്‌ക്യൂ സംഘം ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പുലർച്ചെയോടെ തിരിച്ചെത്തിക്കുകയുമായിരുന്നു.