കണ്ണൂർ :മാതമംഗലത്ത് മകൻ പ്രേമിച്ച് വിവാഹം കഴിച്ചതിന് അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവതിയുടെ പിതാവ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. പേരൂൽ കിഴക്കേക്കരിലെ അടുക്കാടൻ വീട്ടിൽ എം വിലീലയെയാണ്(63)വെട്ടിപ്പരിക്കേൽപ്പിച്ചത്. തിങ്കളാഴ്‌ച്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.

കത്തിവാൾ കൊണ്ട് തലക്ക് വെട്ടേറ്റ ലീലയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരൂലിലെ ഇട്ടമ്മൽ പവിത്രൻ, പെടച്ചി വീട്ടിൽ വിനോദ്, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവരുടെ പേരിലാണ് പൊലിസ് കേസെടുത്തത്. പവിത്രന്റെ മകൾ ലീലയുടെ മകനെ പ്രേമിച്ച് വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചിരുന്നു.

ഇതിന്റെ പ്രതികാരമായി ലീലയുടെ വീട്ടിലെത്തിയ പവിത്രനും മറ്റ് രണ്ടുപേരും ചേർന്ന് ലീലയുടെ ഭർത്താവ് എ.വി.രവീന്ദ്രനെ(65)മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ ലിലയുടെ തലയ്ക്ക് വെട്ടുകയായിരുന്നുവത്രേ. പയ്യന്നൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ നില ഗുരുതരമായതിനാൽ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.

എല്ലാറ്റിനേയും വെട്ടിക്കൊന്ന് പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് സംഘം ഭീഷണിമുഴക്കിയാണത്രേ അക്രമി സംഘം സ്ഥലംവിട്ടത്. ലീലയുടെ ഭർത്താവിന്റെ പരാതിയിൽ പ്രതികളെ പെരിങ്ങോം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വധശ്രമത്തിനും വീടാക്രമണത്തിനുമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.