അമ്പലപ്പുഴ: ബസിൽ യാത്ര ചെയ്തിരുന്ന കോളജ് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിൽ കെഎസ്ആർടിസി കണ്ടക്ടർക്കെതിരേ പൊലീസ് കേസെടുത്തു. പത്തനംതിട്ട ഡിപ്പോയിലെ കണ്ടക്ടർ ആനപ്പാറ സ്വദേശി ഇ. സലിമിനെതിരേയാണ് കേസ്. ഇയാൾ ഒളിവിലാണെന്നും അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ 20 ന് രാവിലെ 8.40 നാണ് സംഭവം. ഇയാൾ ഡ്യൂട്ടി ചെയ്തിരുന്ന ബസിന്റെ ഫുട്ബോർഡിൽ നിന്ന് യാത്ര ചെയ്തിരുന്ന പത്തൊൻപതുകാരിയെ അങ്ങോട്ട് കയറി നിൽക്കെടീ എന്ന് പറഞ്ഞ് ഇടുപ്പിന് പിടിക്കുകയും മാറി നിന്ന യുവതിയുടെ ശരീരത്തിൽ തടവുകയും ചെയ്തുവെന്നാണ് മൊഴി.

ആലപ്പുഴ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ യുവതി നോർത്ത് പൊലീസിലാണ് ആദ്യം പരാതി നൽകിയത്. സംഭവം നടന്നത് പായൽ കുളങ്ങരയിൽ വച്ചായതിനാൽ അമ്പലപ്പുഴ പൊലീസിന് പരാതി കൈമാറുകയായിരുന്നു. കേസെടുത്ത വിവരം അറിഞ്ഞതിന് പിന്നാലെ സലിം ഒളിവിൽ പോയി.