കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതി പരിശോധന തുടങ്ങി. കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് പരിശോധന നടത്തുന്നത്. ഡാമിൽ എല്ലാ വർഷവും പരിശോധന നടത്തണമെന്ന സുപ്രീം കോടതി നിർദേശ പ്രകാരമാണ് നടപടി. പ്രധാന ഡാം, ബേബി ഡാം, സ്പിൽ വേ, ഗാലറികൾ എന്നിവയ്ക്കൊപ്പം വള്ളക്കടവിൽ നിന്ന് അണക്കെട്ടിലേക്കുള്ള റോഡും സമിതി പരിശോധിക്കും.

കുമളിയിൽ പരിശോധനക്ക് ശേഷം സമിതി യോഗം ചേരും. അണക്കെട്ടിൽ വിദഗ്ദ പരിശോധന നടത്തണമെന്ന ആവശ്യം കേരളം യോഗത്തിൽ ഉന്നയിക്കും. കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയിൽ കേരളത്തിൽ നിന്നും ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാർ സിങ് ചീഫ് എൻജിനീയർ ആർ. പ്രിയേഷ് എന്നിവരും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്‌സേന കാവേരി സെൽ ചെയർമാൻ ആർ സുബ്രഹ്മണ്യൻ എന്നിവരാണ് അംഗങ്ങൾ. 2023 മാർച്ചിലാണ് സമിതി അവസാനമായി അണക്കെട്ടിൽ പരിശോധന നടത്തിയത്.