ഇടുക്കി: മൂന്നാറിലെ ഭൂമി പ്രശ്‌നത്തിൽ അടിയന്തരമായി സ്‌പെഷൽ ഓഫീസറെ നിയമിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ജില്ലാ കലക്ടർക്ക് തുല്യമോ അതിന് മുകളിലോ റാങ്കിലുള്ള ഉദ്യോഗസ്ഥനാകണം സ്‌പെഷൽ ഓഫീസറെന്ന് കോടതി നിർദേശിച്ചു. ജില്ലാ കളക്ടറെ മാറ്റാനും അനുമതി നൽകി. നേരത്തെ കളക്ടർ ഷീബാ ജോർജിനെ മാറ്റാനുള്ള സർക്കാർ നീക്കം ഹൈക്കോടതി തടഞ്ഞിരുന്നു.

വ്യാജ പട്ടയങ്ങൾ നൽകിയതും റവന്യൂ രേഖകളിലടക്കം കൃത്രിമം നടത്തിയതും സ്‌പെഷൽ ഓഫീസർ പരിശോധിക്കണം. പുതിയ പട്ടയം നൽകുന്നതിന്റെ മേൽ നോട്ടച്ചുമതലയും ഈ ഉദ്യോഗസ്ഥനാകണം. പൊലീസും റവന്യൂ വകുപ്പും ആവശ്യമായ പിന്തുണ നൽകുന്നുവെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലാ കലക്ടറെ മാറ്റാൻ അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം പിന്നീട് പരിഗണിക്കാം. ആദ്യം സ്‌പെഷൽ ഓഫീസറെ നിയമിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

മൂന്നാർ പോലെ മനോഹരമായ ഭൂഭാഗത്തെ അനധികൃത കെട്ടിടനിർമ്മാണത്തിലൂടെ നശിപ്പിച്ചത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി പറഞ്ഞു. മൂന്നാർ കേസുകൾ അടുത്ത ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും.