തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനമാണ്. കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ മാസം 18 ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂർക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം.

ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധനങ്ങൾ ഉണ്ടായേക്കും. യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിലുള്ളത്. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്നാണ് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം മാറ്റിവച്ചിരുന്നു. അടുത്ത മാസം 1, 2 തീയതികളിൽ മാറ്റിവച്ച പര്യടനം പൂർത്തിയാക്കും.

അതേസമയം, മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ച് ഇന്ന് നടക്കും. പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് നിന്നാണ് മാർച്ച് തുടങ്ങുക. കെ.സുധാകരൻ, വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകും. എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ തുടങ്ങിയവർ പ്രതിഷേധമാർച്ചിൽ പങ്കെടുക്കും. ഇതേവിഷയത്തിൽ കെഎസ്‌യുവും യൂത്ത് കോൺഗ്രസും നടത്തിയ മാർച്ച് അക്രമാസക്തമായതിന്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് വലയമാവും നഗരത്തിലുണ്ടാവുക.