തേനി: സഹോദരി പ്രണയവിവാഹം കഴിച്ചതിന്റെ വിരോധത്തിൽ സഹോദരൻ വധൂവരന്മാർ സഞ്ചരിച്ചിരുന്ന വാഹനം കത്തിച്ചു. പൊലീസ് സ്‌റ്റേഷനിൽ ചർച്ചയ്ക്ക് വിളിച്ചപ്പോഴാണ് അവിടേയ്ക്ക് എത്തിയ വധുവിന്റെ സഹോദരൻ വരന്റെ കാർ കത്തിച്ചത്. തേനി ചിന്നമനൂരിലാണു സംഭവം. ചിന്നമനൂർ സ്വദേശിയുടെ വിവാഹത്തിനു ശേഷമാണു സംഭവം. വീട്ടുകാരുടെ എതിർപ്പ് മറികടന്നുള്ള പ്രണയവിവാഹമായിരുന്നു ഇരുവരുടേയും.

മകളെ കാണാനില്ലെന്ന പരാതിയുമായി വധുവിന്റെ പിതാവ് ചിന്നമനൂർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബന്ധുക്കൾ പ്രശ്‌നമുണ്ടാക്കുമെന്നു ഭയന്ന് വിവാഹത്തിനു ശേഷം ദമ്പതികൾ അതേ സ്റ്റേഷനിൽ അഭയം തേടി. ഇതിനു പിന്നാലെയാണ് വധുവിന്റെ സഹോദരൻ സ്‌റ്റേഷനിലെത്തി കാർ കത്തിച്ചത്.

പൊലീസ് ബന്ധുക്കളെ സ്റ്റേഷനിലേക്കു വിളിപ്പിച്ച് ചർച്ച നടത്തുന്നതിനിടെ വധുവിന്റെ സഹോദരനും സംഘവും സ്ഥലത്തെത്തി ദമ്പതികൾ സഞ്ചരിച്ച ആഡംബര കാർ സ്റ്റേഷനു മുൻപിൽ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. വാഹനം പൂർണമായി കത്തിനശിച്ചു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ വധുവിന്റെ സഹോദരൻ നല്ലപെരുമാളിനെ (26) പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.