കോഴിക്കോട്: നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. ഒളവണ്ണ ഒടുമ്പ്ര, ഖലീഫന്റകം ഷാനിദ് നിവാസിൽ ഷാനിദ് എന്നയാളെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയത്. കോഴിക്കോട് സിറ്റി പൊലീസ് പരിധിയിലുള്ള സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്ന ആളുകളുമായി കൂട്ടുകൂടി ഗൂഢാലോചന, കൊലപാതക ശ്രമം, അക്രമം, കവർച്ച, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ തുടർച്ചയായി ഏർപ്പെട്ടയാളാണ് ഷാനിദ്. നല്ലളം, പന്നിയങ്കര, കൊണ്ടോട്ടി, കുന്ദമംഗലം എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഷാനിദിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലോ ആൻഡ് ഓർഡർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ. എ ശ്രീനിവാസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണർ എ അക്‌ബർ ആണ് നാടുകടത്തിൽ ഉത്തരവിറക്കിയത്. കോഴിക്കോട് സിറ്റി പൊലീസ് മേധാവി ഡി ഐ ജി പദവിയിലേക്ക് ഉയർത്തിയശേഷം ആദ്യമായാണ് കാപ്പാ നിയമപ്രകാരം ഒരു വ്യക്തിക്കെതിരെ സിറ്റി പൊലീസ് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിക്കുന്നത്.

കോഴിക്കോട് സിറ്റി പൊലീസ് ജില്ല കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവന്നിരുന്ന 15 ആളുകൾക്കെതിരെ തടങ്കൽ ഉത്തരവിനുള്ള നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കലക്ടർക്ക് ഈ വർഷം റിപ്പോർട്ട് സമർപ്പിക്കുകയും മൂന്നുപേർക്കെതിരെ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടുന്ന ആളുകളുടെ പ്രത്യേക പട്ടിക തയ്യാറാക്കി സ്‌പെഷ്യൽ ബ്രാഞ്ച് എ സി പിയും സബ് ഡിവിഷണർ പൊലീസ് ഓഫീസർമാരും നിരീക്ഷണം ശക്തമാക്കിയിരുന്നു. കുറ്റവാളികൾക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ വരും ദിവസങ്ങളിലും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.