കോട്ടയം: കരാറുകാരന് മൂന്ന് ലക്ഷം രൂപയുടെ കുടിശ്ശിക വരുത്തിയ കേസിൽ പിഡബ്ല്യുഡി അസി. എൻജിനീയറുടെ ജീപ്പ് ജപ്തി ചെയ്തു കോടതി. നഗരത്തിലെ പൊതുമരാമത്ത് വകുപ്പ് കെട്ടിട സമുച്ചയവും സ്ഥലവും ജപ്തി ചെയ്തതിനു പുറമേയാണ് കെട്ടിട വിഭാഗം അസി. എൻജിനീയറുടെ ജീപ്പും കോടതി ജപ്തി ചെയ്തത്. ഈ മാസം 19നു മുൻപു പണം അടയ്ക്കാമെന്നറിയിച്ചതിനാൽ വാഹനം കോടതി പിടിച്ചെടുത്തിട്ടില്ല. തുക അടച്ചില്ലെങ്കിൽ ജീപ്പ് ലേലത്തിനു വയ്ക്കും.

കിടങ്ങൂർ കവലയിൽ ഓടയും കലുങ്കും നിർമ്മിച്ച വകയിൽ 3 ലക്ഷം രൂപ കരാറുകാരനു കൊടുക്കാനുണ്ടെന്നാണു കേസ്. 1998ൽ പണി പൂർത്തിയാക്കിയതാണ്. കരാറുകാർക്കു റോഡ് നിർമ്മാണത്തിലെ കുടിശിക തുകയായ 3 കോടി കൊടുക്കാത്തതിന്റെ പേരിൽ പിഡബ്ല്യുഡി കെട്ടിട സമുച്ചയവും സ്ഥലവും ജപ്തി ചെയ്യാനും ഇതിൽ 30 സെന്റ് ജനുവരി 5നു ലേലം നടത്താനും പ്രിൻസിപ്പൽ സബ് കോടതി നിർദേശിച്ചിരുന്നു. മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരെ ജില്ലാ കോടതിയിൽ വകുപ്പ് അപ്പീൽ നൽകിയെങ്കിലും തള്ളി.

വിജിലൻസ് അന്വേഷണം തുടങ്ങി
കോട്ടയം: കേസുകളിൽ പൊതുമരാമത്ത് വകുപ്പ് നിരന്തരം തോൽക്കുന്നത് എങ്ങനെയെന്നു വിജിലൻസ് അന്വേഷണം തുടങ്ങി. മരാമത്ത് വകുപ്പിലെ റോഡ്, പാലം, കെട്ടിടം തുടങ്ങിയ വിഭാഗങ്ങളിലെ വിവാദമായതും ഇപ്പോൾ കേസുള്ളതുമായ ചില ഫയലുകൾ കാണാതായതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. 1990 മുതലുള്ളവയിൽ പലതും പണം വിനിയോഗം സംബന്ധിച്ച ഫയലുകളാണ്.

മുൻസിഫ് കോടതി മുതൽ സുപ്രീം കോടതി വരെ കേസുകൾ നടത്തുന്നുണ്ടെങ്കിലും മിക്കതിലും പൊതുമരാമത്ത് വകുപ്പ് തിരിച്ചടി നേരിടുകയാണ്. മൂന്നോ നാലോ വർഷം കൂടുമ്പോൾ ഉദ്യോഗസ്ഥർക്കു പ്രമോഷനോടെയോ അല്ലാതെയോ സ്ഥലം മാറ്റമാകും. ഇതോടെ പഴയ ഫയലുകൾ സംബന്ധിച്ച അറിവുള്ള ഉദ്യോഗസ്ഥരും ഓഫിസുകളിൽ ഇല്ലാതാകും. ഇതു കൊണ്ടാണു കേസ് തോൽക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.