തൊടുപുഴ: ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള (ബിപിഎൽ) കുടുംബാംഗം കോവിഡ് ബാധിച്ചു മരിച്ചാൽ കുടുംബത്തിന് മൂന്ന് വർഷം പ്രതിമാസം 5000 രൂപ വീതം സർക്കാർ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പദ്ധതി പ്രഖ്യാപിച്ച് ഒരു വർഷത്തിന് ശേഷവും സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം പാഴ്‌വാക്കായി തുടരുകയാണ്.

2021 ഒക്ടോബർ 13നാണ് മുഖ്യമന്ത്രി മൂന്ന് വർഷത്തെ ധനസഹായം ഉറപ്പു നൽകിയത്. മന്ത്രിസഭാ യോഗ ശേഷം പദ്ധതി പ്രഖ്യാപിച്ച മുഖ്യമന്ത്രി അപേക്ഷിച്ച് 30 ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ പണമെത്തുമെന്നും ഇതിനായി ആരും ഓഫിസിൽ കയറിയിറങ്ങേണ്ടി വരില്ലെന്നും അറിയിച്ചു. എന്നാൽ, സർക്കാർ കൊട്ടിഘോഷിച്ചു നടപ്പാക്കിയ പദ്ധതി സർക്കാർ തന്നെ മറന്ന മട്ടിലാണ്.

പദ്ധതി പ്രഖ്യാപിച്ച് 14 മാസത്തിനുശേഷമാണ് സഹായം ലഭിച്ചത്. അതും ഒരു തവണ മാത്രം. കഴിഞ്ഞ സെപ്റ്റംബറിലാണ് ആദ്യമായും അവസാനമായും 5000 രൂപ അപേക്ഷകരുടെ അക്കൗണ്ടിലെത്തിയത്. പിന്നീട് ഇതുവരെ പണം ലഭിച്ചിട്ടില്ല. പദ്ധതിയിൽ പണം ലഭ്യമാക്കാൻ ആരെ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർക്കും അറിവില്ല. അപേക്ഷ സ്വീകരിച്ച വില്ലേജ് ഓഫിസർക്കോ ജില്ലാ ഭരണകൂടങ്ങൾക്കോ ഇതു സംബന്ധിച്ച് ഒരു അറിവും ഇല്ല. തുക ഏതു വഴിക്കാണ് വരുന്നതെന്ന് ആരോഗ്യവകുപ്പിനും അറിയില്ല.

ട്രഷറി അക്കൗണ്ടിൽ നിന്നാണ് ഒരുതവണ അക്കൗണ്ടിൽ പണമെത്തിയത്. എന്നാൽ ധനവകുപ്പിനും ഇനി തുക ആരു നൽകും എന്നതിൽ വ്യക്തതയില്ല. 474 പേർക്കാണ് ഇതുവരെ 5000 രൂപ വീതം നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനായി 23.7 ലക്ഷം രൂപയാണു ചെലവഴിച്ചത്.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം ഇരുപതിനായിരത്തിലേറെ അപേക്ഷകൾ ലഭിച്ചതിൽ 5969 എണ്ണമാണു സർക്കാർ അംഗീകരിച്ചത്. എന്നാൽ ധനവകുപ്പിന്റെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ വീതം ആശ്വാസധനം നൽകുന്നതിലും ആദ്യഘട്ടത്തിൽ കേരളം വീഴ്ച വരുത്തിയിരുന്നു. ഒടുവിൽ സുപ്രീം കോടതിയുടെ കർശന നിർദേശത്തെത്തുടർന്നാണ് വിതരണം ചെയ്തത്.