- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടിണി പാവങ്ങളേയും തൊഴിലാളികളേയും പിന്നാക്ക വിഭാഗങ്ങളേയും കമ്യൂണിസ്റ്റുകാർ കാണുന്നത് വോട്ടിന് വേണ്ടിയുള്ള ഉപാധിയായി; മുഖ്യമന്ത്രി അതിസമ്പന്നരുടെ ഉറ്റതോഴനാകുമ്പോൾ മന്ത്രിയുടെ പട്ടിണി പ്രയോഗത്തിൽ അദ്ഭുതം ഇല്ലെന്നും കെ സുധാകരൻ എംപി
തിരുവനന്തപുരം: കായിക മന്ത്രിയുടെ പട്ടിണി പ്രയോഗം ബ്രിട്ടീഷ് അധിനിവേശകാലത്തെ ഓർമ്മപ്പെടുത്തുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. കായിക വിനോദങ്ങൾ കാശുള്ളവർ മാത്രം ആസ്വദിച്ചാൽ മതിയെന്നുമുള്ള മന്ത്രിയുടെ മനോഭാവം സമ്പന്നരുടെ താൽപ്പര്യം സംരക്ഷിക്കലാണ്. നവ ചങ്ങാത്ത മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ കമ്യൂണിസ്റ്റുകാർ പൗരന്മാരെ കാശിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുകയാണെന്നും കെപിസിസി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വർധനയെ ന്യായീകരിക്കാൻ വിചിത്ര വാദം ഉയർത്തിയ മന്ത്രിയെ തിരുത്താൻ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും താൽപ്പര്യം കാണില്ല. അതിസമ്പന്നരുടെ ഉറ്റതോഴനായ മുഖ്യമന്ത്രി സർവ്വപ്രതാപിയായി വിഹരിക്കുമ്പോൾ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗത്തിന് വികൃതമായ ഇത്തരം ചിന്താഗതികൾ ഉണ്ടായതിൽ അതിശയോക്തിയില്ലെന്നും സുധാകരൻ പറഞ്ഞു.
'പട്ടിണി പാവങ്ങളേയും തൊഴിലാളികളേയും പിന്നാക്ക വിഭാഗങ്ങളേയും വോട്ടിന് വേണ്ടിയുള്ള ഉപാധിയായാണ് കമ്യൂണിസ്റ്റുകാർ കാണുന്നത്. തൊഴിലാളികളെയും പട്ടിണി പാവങ്ങളെയും എൽഡിഎഫ് സർക്കാരിനും സിപിഐഎമ്മിനും പരമ പുച്ഛമാണ്. അധികാരം കിട്ടിയത് മുതൽ ഫ്യൂഡൽ മാടമ്പിമാരുടെ പ്രവർത്തന ശൈലിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചവെയ്ക്കുന്നത്. മുതലാളിത്വത്തിന്റെ ആരാധകരായ സിപിഐഎം നയിക്കുന്ന മുന്നണിയുടെ ഭാഗമായ ഒരു മന്ത്രി പട്ടിണിക്കാരെ തള്ളിപ്പറയുന്നതിൽ അത്ഭുതപ്പെടാനില്ല. സ്വർണ്ണക്കടത്ത്, ക്വാറി, ഭൂമാഫിയ എന്നിവരുടെ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്ന മന്ത്രിമാർക്കും നേതാക്കൾക്കും സാധാരണക്കാരന്റെയും പട്ടിണി പാവങ്ങളുടെയും ആശയും അഭിലാഷവും കാണാനുള്ള മനസ്സും വിവേകവുമില്ല', കെ സുധാകരൻ കൂട്ടിച്ചേർത്തു.




