കൊച്ചി: കേരളത്തിന്റെ ഭക്ഷ്യ മേഖലയിൽ 'ഓർഗാനിക് ആശയം ' പ്രചരിപ്പിക്കുവാനുള്ള പദ്ധതിയുമായി ഏരീസ് ഗ്രൂപ്പ്. രാസവളങ്ങൾ ചേർക്കാത്ത ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിക്കുന്ന ഫാക്ടറികൾ കേരളത്തിൽ ഉടനീളം ലഭ്യമാക്കുമെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സോഹൻ റോയ് പറഞ്ഞു.ഈ രംഗത്ത് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞ 'നേച്ചർ ' ബ്രാൻഡിന്റെ ഉടമസ്ഥനായ നെപ്ട്യൂൺ ഇൻഡസ്ട്രീസുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. കൊല്ലം ജില്ലയിലെ പുനലൂർ ഐക്കരക്കോണത്താണ് ആദ്യ ഫാക്ടറി സ്ഥാപിക്കുക . ഇത് ക്രമേണ സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കുവാനാണ് പദ്ധതി.

വിഷരഹിതമായ ഭക്ഷ്യ സംസ്‌കാരത്തിന് പ്രാധാന്യം കൊടുക്കേണ്ടതിന്റെ ആവശ്യകത സമൂഹം മനസ്സിലാക്കണമെന്ന് സോഹൻ റോയ് പറഞ്ഞു. ' ക്യാൻസർ അടക്കമുള്ള ജീവിതശൈലി രോഗങ്ങൾ വളരെയധികം വർദ്ധിച്ചിരിക്കുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുവാൻ ഉള്ള ബോധവൽക്കരണ ശ്രമങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. ക്യാൻസറിനെയും കരൾ കിഡ്‌നി രോഗങ്ങളേയും ഫലപ്രദമായി നേരിടേണ്ടത് ചികിത്സയിലൂടെ മാത്രമല്ലെന്നും ശുദ്ധമായ ഭക്ഷണവും വായുവും ജലവും മണ്ണും വഴി അതു വരാതിരിക്കാനാണു നോക്കേണ്ടതെന്ന ബോധമാണ് ആദ്യം ജനങ്ങളിലേയ്‌ക്കെത്തിക്കുക.. അരി, പച്ചക്കറി, എണ്ണ , മത്സ്യം, പാല്, കോഴിയിറച്ചി എന്നിവയാണ് ആദ്യം വിഷവിമുക്തമാക്കേണ്ടത്. തവിടു കളയാത്ത അരി രുചികരമായ രീതിയിൽ വിപണനം ചെയ്യാൻ ശ്രമിക്കും. പുട്ടുപൊടി, അപ്പം പൊടി, മില്ലറ്റ് എന്നിവയും വിപണിയിൽ ഇറക്കും. കൂടാതെ ഓർഗാനിക് ആയ ഭക്ഷ്യവസ്തുക്കൾ കർഷകർക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് വിപണനം ചെയ്യുവാൻ നൂതന സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ ഒരു ആപ്ലിക്കേഷൻ വികസിപ്പിക്കുവാനും ഞങ്ങൾ ഉദ്ദേശിക്കുന്നു. അതും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും ' അദ്ദേഹം പറഞ്ഞു.

ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിടൈം മേഖലയിലെ മുൻനിര സ്ഥാപനമാണ് ഏരീസ് ഗ്രൂപ്പ്. 25 രാജ്യങ്ങളിലായി 60ന് മുകളിൽ കമ്പനികൾ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ട്. നികത്തപ്പെട്ട പാടങ്ങൾ വീണ്ടും പാടശേഖരമായി മാറ്റി ജൈവ കൃഷിയിറക്കി ശ്രദ്ധ നേടിയ സ്ഥാപനമാണ് ഏരീസ് ഗ്രൂപ്പ്.