തിരുവനന്തപുരം: സംസ്ഥാനത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിനുള്ള കോച്ചുകൾ തിരുവനന്തപുരത്തെത്തി. ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്നുള്ള ഒമ്പത് കോച്ചുകളാണ് തിരുവനന്തപുരം ഡിവിഷന് കൈമാറിയത്. ഇവിടെ സൂക്ഷിക്കുന്ന കോച്ചുകൾ ഉദ്ഘാടനത്തിന് മുന്നോടിയായി കാസർകോട്ടേക്ക് കൊണ്ടുപോകും. കാസർകോട്-തിരുവനന്തപുരം പാതയിൽ ആലപ്പുഴ വഴിയാകും രണ്ടാം വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുക.

കൊച്ചുവേളി യാർഡിലാണ് അറ്റകുറ്റപ്പണിയും പരിപാലനവും നിശ്ചയിച്ചിട്ടുള്ളത്. 24-ന് മൻകിബാത്ത് പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി ഇതുൾപ്പെടെ ഒമ്പത് വന്ദേഭാരത് ട്രെയിനുകൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ആദ്യദിവസം ഷെഡ്യൂൾപ്രകാരമുള്ള യാത്ര ഉണ്ടാകില്ല.

ഉദ്ഘാടനത്തിനുശേഷമുള്ള ദിവസങ്ങളിൽ രാവിലെ ഏഴിന് കാസർകോടുനിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് മൂന്നരയ്ക്കുമുമ്പ് തിരുവനന്തപുരത്തെത്തും വിധമാകും സമയക്രമം. കണ്ണൂർ 8.03, കോഴിക്കോട് 9.03, ഷൊർണൂർ 10.03, തൃശ്ശൂർ 10.38, എറണാകുളം 11.45, ആലപ്പുഴ 12.38, കൊല്ലം 1.55 എന്നിങ്ങനെയുള്ള സമയക്രമമാകും വിവിധ സ്റ്റേഷനുകളിലേത്. അന്തിമ സമയപ്പട്ടിക പ്രഖ്യാപിച്ചിട്ടില്ല.

മടക്കയാത്രയിൽ വൈകീട്ട് 4.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ കൊല്ലം 4.53, ആലപ്പുഴ 5.05, എറണാകുളം 6.35, തൃശ്ശൂർ 7.40, ഷൊർണൂർ 8.15, കോഴിക്കോട് 9.16, കണ്ണൂർ 10.16, കാസർകോട് 11.55-ന് എത്തും. ചൊവ്വാഴ്ച ട്രെയിൻ ഉണ്ടാകില്ല.