പാലക്കാട്: തൃത്താല ഇരട്ടക്കൊലപാതക കേസിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. പ്രതി മുസ്തഫയുടെ കസ്റ്റഡി അപേക്ഷ നൽകും. വിശദമായ ചോദ്യം ചെയ്യലിനാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത്. ചൊവ്വാഴ്ച കസ്റ്റഡിക്കായുള്ള അപേക്ഷ സമർപ്പിക്കും.

കൊല്ലപ്പെട്ടവരെ ആസൂത്രിതമായി പുഴക്കരയിലെത്തിച്ചാണോ കൊലപ്പെടുത്തിയതെന്ന് പരിശോധിക്കും. പ്രതിയും കൊല്ലപ്പെട്ടവരും തമ്മിൽ മറ്റ് ഇടപാടുകളുണ്ടോ എന്നും അന്വേഷിക്കും. അതേസമയം, പ്രതി ഒറ്റക്കാണോ ഇരട്ടക്കൊലപാതകം നടത്തിയതെന്നും കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പരിശോധിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുസ്തഫയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യും. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്.