ശ്രീനഗർ: ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്താൽ തയാറാണെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമേ താൻ കശ്മീരിൽ നിന്ന് പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ ചില രാഷ്ട്രീയ നേതാക്കളെ മനോജ് സിൻഹ വിമർശിച്ചു.

'തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ട വിവരങ്ങൾ അവർക്ക് സമർപ്പിച്ചിട്ടുണ്ട്. കമീഷൻ ആവശ്യപ്പെടുന്ന സമയത്ത് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ തയാറാണ്. ജമ്മു കശ്മീരിന്റെ മേലുള്ള രാജ്യത്തിന്റെ ഭരണഘടനാപരമായ അവകാശം സ്ഥാപിക്കപ്പെട്ടുവെന്ന് ഉറപ്പാക്കുകയായിരുന്നു എന്റെ ചുമതല. അത് സ്ഥാപിക്കപ്പെട്ടു' - മനോജ് സിൻഹ പറഞ്ഞു.

സംസ്ഥാനത്ത് തീവ്രവാദത്തിന് സ്ഥാനമില്ലെന്നും ഭീകര സംഘടനകളുടെ മുൻനിര കമാൻഡർമാരെ വധിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവരെ ഉടൻ വധിക്കുമെന്നും മനോജ് സിൻഹ പറഞ്ഞു. സൈന്യവും സി.ആർ.പി.എഫും പൊലീസും തമ്മിൽ മികച്ച ഏകോപനമാണുള്ളത്. എന്നാൽ, ജവാന്മാർക്ക് രക്തസാക്ഷികളാകേണ്ടി വന്നിട്ടുണ്ടെന്നും അതിന് പ്രതികാരം ചെയ്യുമെന്നും ലഫ്റ്റനന്റ് ഗവർണർ കൂട്ടിച്ചേർത്തു.