-കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും വൻ ലഹരി വേട്ട. കണ്ണൂർ - കാസർകോട് ദേശീയ പാതയിലെ പള്ളിക്കുളത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ 112.214 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. പള്ളിക്കുന്ന് സ്വദേശി കെ പ്രസിദ്ധ് (26) നെയാണ് കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി പി ജനാർദ്ദനൻ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

പള്ളിക്കുന്ന്, ചിറക്കൽ ഭാഗങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് എക്‌സൈസ് പറഞ്ഞു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ .കെ ഡി മാത്യു, പ്രിവന്റീവ് ഓഫീസർ എം കെ സന്തോഷ്, വുമൺ സിവിൽ എക്‌സൈസ് ഓഫീസർ ഷൈന, കെ ഷജിത്ത്, സി എച്ച് റിഷാദ്, പി വി ഗണേശ് ബാബു, പി നിഖിൽ, സി അജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.