പട്‌ന: ബിഹാറിൽ ഗോപാൽഗഞ്ച് ജില്ലയിൽ നിന്ന് കാണാതായ പൂജാരി വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദനാപൂർ ഗ്രാമത്തിലെ ക്ഷേത്ര പൂജാരിയായിരുന്ന മനോജ് കുമാറിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാണാതായത്. അന്ന് അർധരാത്രി ദനാപൂറിലെ ശിവക്ഷേത്രത്തിലാണ് മനോജിനെ ഏറ്റവുമൊടുവിലായി കണ്ടത്. വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോയ മനോജ് കുമാറിനെ കാണാതാവുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.

ശനിയാഴ്ച ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ നിന്നാണ് പൊലീസ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. പൊലീസിന്റെ അനാസ്ഥയാണെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. രണ്ടു പൊലീസുകാർക്ക് സംഘർഷത്തിൽ പരിക്കേറ്റു. നാട്ടുകാർ പൊലീസുകാർക്ക് നേരെ കല്ലെറിയുകയും ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിന് തീയിടുകയും ചെയ്തു.

തുടർന്ന് പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ഗ്രാമത്തിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മനോജ് കുമാറിന്റെ സഹോദരൻ അശോക് കുമാർ ഷാ ബിജെപിയുടെ മുൻ ഡിവിഷൻ പ്രസിഡന്റാണ്.