കൊച്ചി: സ്‌കൂട്ടർ ഓടിച്ചു കൊണ്ടിരുന്ന ഭാര്യയെ പിന്നിലിരുന്നു കഴുത്തു മുറിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ തെളിവില്ലാത്തതിനാൽ ഭർത്താവിനെ കോടതി വെറുതേ വിട്ടു. കാസർകോട് സ്വദേശി റെനീഷിനെയാണ് തെളിവുകളുടെ അഭാവത്തിൽ എറണാകുളം അഡീഷനൽ സെഷൻസ് കോടതി വിട്ടയച്ചത്. ശ്രീലത സ്‌കൂട്ടറോടിക്കവെ പിന്നിലിരുന്ന റെനീഷ് ശ്രീലതയെ കത്തി ഉപയോഗിച്ചു കൊലപ്പെടുത്തുക ആയിരുന്നു.

2012 മാർച്ച് 15ന് വൈകിട്ട് കലൂർ ബസ് സ്റ്റാൻഡിനു സമീപമായിരുന്നു സംഭവം. ശ്രീലത ഓടിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്തിരുന്ന റെനിഷ് കത്തി ഉപയോഗിച്ച് ശ്രീലതയുടെ കഴുത്തു മുറിച്ച ശേഷം സ്‌കൂട്ടറിൽ നിന്നു തള്ളിയിട്ടു പോവുകയായിരുന്നു എന്നാണ് കേസ്. എറണാകുളം നോർത്ത് പൊലീസ് റെനീഷിനെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ 15 സാക്ഷികളെ വിസ്തരിച്ചെങ്കിലും മതിയായ തെളിവുകൾ ഇല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.