തിരുവനന്തപുരം: ഡിജിപി ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിലും പൊലീസ് നടപടിയിലും പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി ഇടതു മുന്നണി കൺവീനർ ഇപിജയരാജൻ. പൊലീസിന് നേരെ ആസൂത്രിതമായ ആക്രമണം അരങ്ങേറി. കോൺഗ്രസ് ജാഥ ആരംഭിച്ചത് മുതൽ റോഡരികിലെ ബോർഡുകൾ അടിച്ചു തകർത്തു. റോഡിൽ കോൺഗ്രസ്സ് പ്രവർത്തകർ അഴിഞ്ഞാടിയെന്നും ഇ പി ജയരാജൻ ആരോപിച്ചു.

ഡിജിപി ഓഫിസിലേക്ക് ഉണ്ടായത് സാധാരണ സമര രീതിയല്ല. അസാധാരണമായ സംഭവം അരങ്ങേറി. കമ്പിവടികളും വാളുകളും കയ്യിൽ കരുതി പ്രകടനം നടത്തി.ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു നേതാക്കളും അണികളും..നേതാക്കൾ സംസാരിക്കുമ്പോൾ പൊലീസിന് നേരെ കല്ലെറിഞ്ഞു.കല്ലെറിഞ്ഞപ്പോൾ പൊലീസ് പിന്നോട്ട് മാറി സംയമനം പാലിച്ചതാണ്.

പൊലീസിന് നേരെ തുരു തുരാ കല്ലെറിഞ്ഞു.പൊലീസിന് നേരെ കല്ലേറ് വന്നാൽ പിന്നെന്തു ചെയ്യണം.അക്രമികളെ തുരുത്തുകയാണ് പൊലീസ് ചെയ്തത്.പൊലീസിന്റെ അഭ്യർത്ഥന കേട്ടില്ല.അതിനാൽ പൊലീസിന് പ്രതിരോധിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു

നാട്ടിൽ സംഘർഷവും കലാപവും ഒഴിവാക്കാനാണ് പൊലീസ് ശ്രമിച്ചത്.സമാധാനം പുനഃസ്ഥാപിക്കാനാണ് ടിയർ ഗ്യാസ് പ്രയോഗിച്ചത്.അപ്പോൾ ചിലർക്ക് തലചുറ്റും,എരിയും.അക്രമണത്തിനു ആഹ്വാനം ചെയ്താൽ പ്രതിപക്ഷ നേതാവ് അല്ല ആരായാലും പൊലീസ് നടപടി സ്വീകരിക്കും.എന്തും ചെയ്യാൻ അധികാരമുണ്ടെന്നു കരുതി പുറപ്പെടരുത്.സമാധാനം തകർക്കാൻ സർക്കാർ അനുവദിക്കില്ല.പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും നില വിട്ടു പെരുമാറരുത്.

കെ സുധാകരന് സുഖമില്ല.അങ്ങനെയുള്ള ഒരാൾ കല്ലേറിനും അടിപിടിക്കും വരണോ.അങ്ങനെയുള്ള ഒരാളെ മുന്നിൽ നിർത്തി ഈ വൃത്തികെട്ട കളി കളിക്കണോ. നവകേരള സദസ്സ് അലങ്കോലപ്പെടുത്താനുള്ള കോൺഗ്രസിന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് കണ്ടത്.ഇത് അടിയന്തിരമായി അവസാനിക്കണം.കോൺഗ്രസിലെ ഒരു വിഭാഗമാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്നും ഇപിജയരാജൻ പറഞ്ഞു.