തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സംസ്ഥാന സർക്കാർ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെൻഷൻ വിതരണത്തിന് കഴിഞ്ഞ ആഴ്ചയിൽ 71 കോടി രൂപ അനുവദിച്ചിരുന്നു. മാസാദ്യം സഹായമായി 30 കോടിയും നൽകി. ഇതിന് പുറമെയാണ് 20 കോടി രൂപ കൂടി സഹായമായി അനുവദിച്ചത്.

ഈ മാസം 121 കോടി രൂപയാണ് കോർപറേഷന് സർക്കാർ നൽകിയത്. ഒമ്പത് മാസത്തിനുള്ളിൽ 1350 കോടിയും. ഈ വർഷത്തെ ബജറ്റ് വകയിരുത്തിയിട്ടുള്ളത് 900 കോടി രൂപയാണ്. രണ്ടാം പിണറായി സർക്കാർ 5054 കോടി രൂപ കെ.എസ്.ആർ.ടി.സിക്കായി നീക്കിവച്ചു.

ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട് എൽ.ഡി.എഫ് സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത് 9990 കോടി രൂപയാണ്. യു.ഡി.എഫ് സർക്കാറിന്റെ അഞ്ചു വർഷത്തെ ആകെ സഹായം 1543 കോടി രൂപയായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.