കണ്ണൂർ: കുപ്രസിദ്ധ മോഷ്ടാവ് പരിയാരം പൊലിസിന്റെ പിടിയിലായി. ഒക്ടോബർ 19 ന് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോക്ടർ സക്കീർ അലിയുടെ വീടന്റെ ജനൽ ഗ്രിൽസ് തകർത്ത് അകത്തു കടന്ന് വയോധികയെ കഴുത്തിന് കത്തി വെച്ച് അക്രമിച്ച് ഒൻപതു പവന്റെ ആഭരണങ്ങളും 15,000 രൂപയും കവർന്ന കേസിലെ ഒന്നാം പ്രതിയാണ് കോയമ്പത്തൂർ സ്വദേശിയായ സുള്ളൻ സുരേഷ്.

ഈ കേസിൽ സുരേഷിന്റെ കൂട്ടാളിയായ മൂന്ന് പേരെ പൊലിസ് നേരത്തെ പിടികൂടിയിരുന്നു. സഞ്ജീവ് കുമാർ ജെറാൾഡ് രഘു എന്നിവരാണ് പിടിയിലായത്. ഇവർ റിമാൻഡിൽ കഴിയുകയാണ്. അബുവെന്ന ശിവലിംഗത്തെയാണ് ഇനി പിടികിട്ടാൻ ബാക്കിയുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി പരിയാരം എസ്.എച്ച്. ഒ പി. നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലിസിന്റെ പ്രത്യേക സംഘം സുള്ളൻ സുരേഷിനെ പിടികൂടാനായി തമിഴ് നാട്ടിലായിരുന്നു.

പൊലിസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സുള്ളൻ സുരേഷ് കർണാടകത്തിലേക്ക് കടക്കാനായി വെള്ളിയാഴ്‌ച്ച ഉച്ചയോടെ ജോ ലാർ പേട്ട ജങ്ഷൻ റെയിൽവെ സ്റ്റേഷനിലെത്തിയപ്പോഴാണ് സാഹസികമായി പൊലിസ് പിടികൂടിയത്. കൊലപാതകം ഉൾപ്പെടെ എൺപതിലേറെ കേസുകളിൽ പ്രതിയാണ് സുള്ളൻ സുരേഷെന്ന് പൊലീസ് പറഞ്ഞു. തെളിവുകൾ അവശേഷിപ്പിക്കാതെ കവർച്ച നടത്തി രക്ഷപ്പെടുന്ന ഇയാളെ വളരെ വിദഗ്ദ്ധമായാണ് പൊലിസ് കണ്ടെത്തിയതും കൂട്ടാളികളെ ഒന്നൊന്നായി വലയിലാക്കിയതും.

ഷിജോ അഗസ്റ്റിൻ, അഷ്‌റഫ്, രജീഷ്, സയ്യിദ്, നൗഫൽ എന്നീ പൊലീസുകാരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ശനിയാഴ്‌ച്ച വൈകുന്നേരത്തോടെ ഇയാളെ പരിയാരത്ത് എത്തിച്ചു.സുള്ളൻ സുരേഷിനെ ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ പ്രതികളെ പിടികൂടിയെങ്കിലും ഇതേ വരെ തൊണ്ടി മുതൽ കണ്ടെത്താൻ പൊലിസിന് സാധിച്ചിട്ടില്ല. കേസിലെ മറ്റൊരു പ്രതിയായ അബു എന്ന ശിവലിംഗത്തെ പിടികൂടാനായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയത്.