- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി പിണറായി വിജയൻ സാഡിസ്റ്റ്; ചട്ടവിരുദ്ധമായി പെരുമാറിയ ഗൺമാനെ സംരക്ഷിക്കാതെ കേസെടുക്കുന്നില്ല; കേരളം പൊലീസ് ഗൂണ്ടാരാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി എന്നും കെ സി വേണുഗോപാൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സാഡിസ്റ്റാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. കേരളം പൊലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണ്. എസ്‌പി ഫോർട്ട് ആശുപത്രിയിൽ പൊലീസിന്റെയും സിപിഎമ്മിന്റെയും ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് പ്രവർത്തകരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മും പൊലീസും നടത്തുന്ന അക്രമങ്ങളെ മുഖ്യമന്ത്രി ആസ്വദിക്കുകയാണ്. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മുഖമാണ്. ഭീകര താണ്ഡവമാടാൻ പൊലീസിന് നിർദ്ദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പൊലീസ് പിടിച്ചുവെച്ച കുട്ടികളെ തല്ലാൻ വരുന്ന ഗൺമാൻ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ചോദിച്ച അദ്ദേഹം, പൊലീസ് അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ് രാഷ്ട്രീയ നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.
നവകേരള സദസ് പൊളിഞ്ഞതിലുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്ക്. കോൺഗ്രസിന്റ ഡി.ജി.പി ഓഫീസ് മാർച്ചിൽ കേരളാ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് അസാധാരണ നീക്കമാണ്. കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ടിയർ ഗ്യാസ് എറിഞ്ഞത് ബോധപൂർവമാണ്. ഇതിന് പിന്നിൽ ഉന്നത പ്രേരണയുണ്ട്. എഫ്.ഐ.ആറിലുള്ള ഉദ്യോഗസ്ഥനെ സുരക്ഷാ ഡ്യൂട്ടിയിൽ നിയോഗിക്കാൻ പാടില്ല.
നീതിബോധമുള്ള മുഖ്യമന്ത്രിയായിരുന്നെങ്കിൽ ചട്ടവിരുദ്ധമായി പെരുമാറിയ ഗൺമാനെ സംരക്ഷിക്കാതെ കേസെടുക്കുമായിരുന്നു. സംസ്ഥാന പൊലീസ് മേധാവി എന്ത് ചെയ്യുകയാണ് കേരളത്തിൽ? ഗൺമാൻ ഇപ്പോൾ വി.ഐ.പിയാണ്. പൂർണ സംരക്ഷണം നൽകുകയാണ് സർക്കാർ. പൊലീസ് അക്രമ ഫാസിസ്റ്റ് ഭരണമാണ് കേരളത്തിൽ. ഈ പോക്ക് സിപിഎമ്മിന്റെ വിനാശത്തിലേക്കാണ്.
പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ വരെ കേസ് എടുത്തിരിക്കുകയാണ്. ഡൽഹിയിൽ മോദി കേസ് എടുക്കുന്നു, കേരളത്തിൽ പിണറായി കേസ് എടുക്കുന്നു. മോദിയുടെ കേരളാ പതിപ്പാണ് പിണറായി വിജയനെന്നും അക്രമത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.




