കോഴിക്കോട്: ചാത്തമംഗലത്ത് ആദിവാസി വിദ്യാർത്ഥിയെ പൊലീസ് മർദിച്ച സംഭവത്തിൽ വകുപ്പ് തല അന്വേഷണം. കുന്നമംഗലം സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയാണ് അന്വേഷണം നടത്തുക. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമീഷണർക്കാണ് അന്വേഷണ ചുമതല.

കഴിഞ്ഞ 20 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കക്കാടംപൊയിലിലെ ആദിവാസി കോളനിയിൽ താമസിക്കുന്ന വിദ്യാർത്ഥിക്കാണ് പൊലീസ് മർദനമേറ്റത്. കുട്ടിയുടെ ചാത്തമംഗലത്തെ ബന്ധുവിന്റെ വീട്ടിൽ വച്ചായിരുന്നു മർദനം. തുടർന്ന് കുടുംബം പൊലീസിനെതിരെ പരാതി നൽകുകയായിരുന്നു.

കുട്ടിയുടെ തലക്കും കാലിനും സാരമായ പരിക്കുണ്ട്. തുടക്കത്തിൽ കുറ്റം നിഷേധിച്ച പൊലീസ് തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. കുട്ടിക്ക് പണമടക്കം പൊലീസ് വാഗ്ദാനം ചെയ്തുവെന്നും കുടുംബം പറയുന്നു.