തിരുവനന്തപുരം: നവകേരള സദസിൽ കിട്ടിയ പരാതി പരിഹരിക്കാൻ പ്രത്യേക സംവിധാനം നിലവിൽ വരും. ഇതുവരെയുള്ള കണക്കനുസരിച്ച് ആകെ കിട്ടിയത് 6,21,167 പരാതികളാണ്. ലഭിച്ച പരാതികളിൽ എത്രയെണ്ണം തീർപ്പാക്കി എന്ന വിവരം ഔദ്യോഗികമായി സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. പരാതികൾ തീർക്കാൻ ജില്ലകളിൽ സ്‌പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നത് സർക്കാർ പരിഗണനയിലുണ്ട്.

ഏറ്റവും അധികം പരാതികൾ മലപ്പുറം ജില്ലയിൽ നിന്നാണ്. 81354 പരാതികൾ മലപ്പുറം ജില്ലയിൽ നിന്ന് ലഭിച്ചത്. പാലക്കാട് നിന്ന് 61234, കൊല്ലത്ത് നിന്ന് 50938, പത്തനംതിട്ടയിൽ നിന്ന് 23610, ആലപ്പുഴയിൽ നിന്ന് 53044, തൃശൂരിൽ നിന്ന് 54260, കോട്ടയത്ത് നിന്ന് 42656, ഇടുക്കിയിൽ നിന്ന് 42234, കോഴിക്കോട് നിന്ന് 45897, കണ്ണൂരിൽ നിന്ന് 28803, കാസർഗോഡ് നിന്ന് 14704 , വയനാട് നിന്ന് 20388 എന്നിങ്ങനെയാണ് സർക്കാരിന് മുന്നിലെത്തിയ പരാതികളുടെ കണക്ക്. ഇതിൽ എത്രത്തോളം പരാതികൾ പരിഹരിച്ചു എന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

പല ജില്ലകളിലും ആദ്യ ആഴ്ചകളിൽ തീർത്ത പരാതികളുടെ എണ്ണം വളരെ കുറവായിരുന്നു. ചില പരാതികൾ പലതരത്തിലുള്ള നിയമക്കുരുക്കിൽപ്പെട്ടതിനാൽ തീർപ്പാക്കാൻ സമയമെടുക്കുമെന്നാണ് സർക്കാർ വിശദീകരണം.