തിരുവനന്തപുരം: എജെ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയും എൻഎസ്എസും സരസ്വതി ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിച്ച പാദസ്പർശം, പ്രമേഹ പാദനിർണയ ക്യാംപ് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രമേഹത്തെ അതിജീവിക്കാൻ ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിച്ച് മുന്നോട്ട് പോകണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ജീവിതശൈലി രോഗങ്ങളെ നിരന്തരം നീരിക്ഷിച്ച് അതീജിവിക്കാൻ ഉതകുന്ന വിവിധ ആരോഗ്യപരിപാടികളും പദ്ധതികളും കേന്ദ്രസർക്കാർ നടത്തിവരുന്നുണ്ട്. ഇൻസുലിൻ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകൾ സൗജന്യമായി നൽകുന്നതിന് കേന്ദ്രം സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഒരു നിശബ്ദകൊലയാളിയായ പ്രമേഹത്തെ നേരിടാൻ ഒത്തൊരുമിച്ചുള്ള പ്രയത്‌നങ്ങൾ ആവശ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പരിപാടിയോട് കൈകോർത്ത എൻഎസ്എസിനേയും ഗ്ലോബൽ ഗിവേഴ്‌സ് ഫൗണ്ടേഷനേയും കേന്ദ്രമന്ത്രി അനുമോദിച്ചു. രാജ്യത്തെ യുവശക്തിയിലാണ് തന്റെ പ്രതീക്ഷയെന്ന് ആവർത്തിച്ചു പറയുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ യുവശക്തിയുടെ പ്രതീകമാണ് എൻഎസ്എസ്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച മൈ ഭാരത് അടക്കമുള്ള പോർട്ടലുകളേക്കുറിച്ചും കേന്ദ്രമന്ത്രി വിദ്യാർത്ഥികളുമായി സംവദിച്ചു.