കോഴിക്കോട്: കോഴിക്കോട് മിനി ബൈപ്പാസ് റോഡിൽ ഇരുചക്രവാഹനങ്ങളിൽ അർധരാത്രിയിൽ അഭ്യാസ പ്രകടനം നടത്തിയ മൂന്നു യുവാക്കളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. മുഹമ്മദ് റിസ്വാൻ, എസ്. റിത്വിക്, വിജയ് എന്നിവരുടെ ലൈസൻസാണ് എം വിഡി മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റീൽ ഷൂട്ടിന്റെ ഭാഗമായി ബൈക്കിലും സ്‌കൂട്ടറിലുമായിരുന്നു അഭ്യാസ പ്രകടനം. യുവാക്കൾ തന്നെയാണ് ഇതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ദൃശ്യങ്ങളിൽ മുഖം വ്യക്തമായില്ലെങ്കിലും നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യുവാക്കളെ തിരിച്ചറിയാൻ സഹായിച്ചത്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് യുവാക്കളെയും രക്ഷിതാക്കളെയും ഹിയറിങ്ങിനായി മോട്ടോർ വാഹന വകുപ്പ് ഓഫിസിലേക്ക് വിളിച്ചുവരുത്തി. പിന്നാലെയാണ് ലൈസൻസ് റദ്ദാക്കിയത്. യുവാക്കൾ ഇനി മോട്ടോർ വാഹന വകുപ്പിന്റെ പരീക്ഷ കൂടി എഴുതണം.

റോഡിലെ അഭ്യാസപ്രകടനത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം സിനിമ കണ്ട് രാത്രി വൈകി വീട്ടിലേക്ക് മടങ്ങും വഴിയാണ് വീഡിയോ ഷൂട്ട് ചെയ്തത്. തുടർന്ന് റിസ്വാൻ ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു.

രണ്ട് പേർ സ്‌കൂട്ടറുകളിലും മറ്റൊരാൾ ബൈക്കിലുമായിരുന്നു സഞ്ചാരം. ഒരാൾ സ്‌കൂട്ടറിന് മുകളിൽ നിന്ന് ഓടിക്കുമ്പോൾ മറ്റൊരാൾ കാലുകൾ ഒരുവശത്തിട്ട് അപകടകരമായ രീതിയിലുള്ള പ്രകടനമാണ് നടത്തിയത്. മറ്റൊരു സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൂന്നാമൻ മറു കൈ കൊണ്ട് വീഡിയോ ഫോണിൽ പകർത്തുകയായിരുന്നു.

വീഡിയോ വൈറലായി പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ ശ്രദ്ധയിൽപെട്ടു. റിസ്വാൻ അടക്കമുള്ളവരെ മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ഹിയറിങിനായി വിളിപ്പിച്ചിരുന്നു. മൂന്ന് യുവാക്കളുടെയും മാതാപിതാക്കളെയും ഹിയറിങിന് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ലൈസൻസ് സസ്‌പെന്റ് ചെയ്തത്.