- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറളം ഫാമിൽ നിന്നും ആദിവാസികളെ ആട്ടിയോടിച്ചു പാർട്ടി ഗ്രാമമാക്കുന്നു; സിപിഎമ്മും സർക്കാരും നടത്തുന്നത് വംശീയ ഉന്മൂലനമെന്ന് ആദിവാസി സംഘടനാ നേതാക്കൾ
കണ്ണൂർ: കണ്ണൂരിലെ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ രണ്ടായിരത്തോളം വരുന്ന ആദിവാസികളുടെ പട്ടയം റദ്ദാക്കുന്ന നടപടി ദുർബല വിഭാഗമായ പണിയെ സമുദായത്തെ വംശീയമായി തുടച്ചുനീക്കുന്നതിനും സിപിഎം പിന്തുണയോടെ പാർട്ടി ഗ്രാമമാക്കി മാറ്റുന്നതിനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് ആദിവാസി സംഘടനാ നേതാക്കൾ കണ്ണൂർ പ്രസ് ക്‌ളബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ആറളം ഫാമിനെ പാർട്ടി ഗ്രാമമാക്കി മാറ്റാൻ പുറമെ നിന്നും സിഐ.ടി.യുക്കാരെയും കൊണ്ടുവന്ന് പാർപ്പിച്ച് കാടിന്റെ മക്കളെ ആട്ടിയോടിക്കുകയാണെന്ന് നേതാകളായ എം. ഗീതാനന്ദനും ശ്രീരാമൻ കൊയ്യോനും ആരോപിച്ചു. നിയമാനുസൃതം പട്ടയം ലഭിച്ചവരുടെ അവകാശങ്ങൾ റദ്ദാക്കി കയ്യേറ്റക്കാർക്ക് പട്ടിയം നൽകാനുള്ള സർക്കാർ തീരുമാനം നിയമവിരുദ്ധവും പുനരധിവാസ പദ്ധതിയുടെ ലക്ഷ്യങ്ങൾ അട്ടിമറിക്കുന്നതുമാണെന്ന് നേതാക്കൾ ആരോപിച്ചു, ഇതിനെതിരെ ജനുവരി മാസം ആദ്യം കലക്ടറേറ്റിനു മുന്നിൽ സമരം ആരംഭിക്കാനാണ് ആദിവാസി സംഘടനകളുടെ തീരുമാനമെന്ന് എം. ഗീതാനന്ദൻ അറിയിച്ചു.
2004 ൽ ആദിവാസി പുനരധിവാസത്തിന് ആറളം ഫാം ഏറ്റെടുക്കുമ്പോൾ ജില്ലാ ഭരണകൂടത്തിന്റെയും ആദിവാസി പ്രസ്ഥാനങ്ങളുടെയും പരിഗണനയിലുണ്ടായിരുന്ന മുഖ്യവിഷയം ദുസ്സഹമായ ജീവിത സാഹചര്യത്തിൽ നിന്ന് അതിദുർബലരായ പണിയ വിഭാഗത്തിന് ഭൂമി നൽകി പുനരധിവസിപ്പിക്കുക എന്നതായിരുന്നു. 2006 ൽ തയ്യാറാക്കപ്പെട്ട ഗുണഭോക്തൃ ലിസ്റ്റിൽ ഈ വിഭാഗത്തിന് ആനുപാതികമായ പ്രാതിനിധ്യം ലഭിച്ചിരുന്നു. എന്നാൽ 2006 മുതൽ പട്ടയം നൽകിയ ആദിവാസികൾക്ക് വന്യജീവികളിൽ നിന്ന് സംരക്ഷണം നൽകാനും ആവശ്യമായ വാർഷിക വികസന സംരംഭങ്ങൾ നടപ്പാക്കി കുടിയിരുത്തപ്പെട്ട ആദിവാസികളെ പിടിച്ചുനിർത്തുന്നതിനും സർക്കാർ പരാജയപ്പെട്ടു. 15 ഓളം ആദിവാസികൾ കാട്ടാന അക്രമത്തിൽ കൊല്ലപ്പെടുകയും ഒന്നര ദശകം പിന്നിടുകയും ചെയ്ത ശേഷം മാത്രമാണ് ആന മതിൽ നിർമ്മാണത്തിന് പുനരധിവാസ മിഷൻ ഇപ്പോൾ ഫണ്ട് വകയിരുത്തിയത്. ധൂർത്തുകൊണ്ട് തകർന്നു കൊണ്ടിരിക്കുന്ന ആറളം ഫാം കമ്പനിയെ സംരക്ഷിക്കാൻ മാത്രമാണ് സർക്കാർ ട്രൈബൽ ഫണ്ട് ഉപയോഗിച്ചത്. ഒന്നര ദശകത്തിന് ശേഷം പട്ടയം റദ്ദാക്കാൻ ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും കാണിക്കുന്ന ശുഷ്‌കാന്തി ആദിവാസികളുടെ ക്ഷേമപ്രവർത്തനത്തിനുവേണ്ടി കാണിച്ചില്ല.
ആദിവാസികളുടെ വോട്ട് ബാങ്ക് നിലനിർത്തി പട്ടികവർഗ്ഗ വികസന ഫണ്ട് തുടർന്നും ലഭിക്കാൻ ആദിവാസികളെ കോളനികളിലേക്ക് തിരിച്ചുകൊണ്ടുവരാൻ വിവിധ പഞ്ചായത്തുകൾ ആസൂത്രിത നീക്കം നടത്തുകയാണ്. ഒരേ സമയം ആറളം ഫാമിലും പഴയ ആദിവാസി സങ്കേതങ്ങളിലും ഭവന നിർമ്മാണ പദ്ധതികൾ നടപ്പാക്കാൻ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകൾ മത്സരിക്കുകയാണ്. അതേസമയം കാട്ടാന ശല്യം കൊണ്ടും ദാരിദ്ര്യം കൊണ്ടും സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുപോകുന്ന ആദിവാസികളുടെ പ്ലോട്ടുകൾ ആസൂത്രിതമായി കയ്യേറാൻ സിപിഎം തന്നെ പ്രോത്സാഹനം നൽകി വരികയാണ്.
ആറളം പഞ്ചായത്തിലും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലും നിയമസഭാ മണ്ഡലത്തിലും സിപിഎമ്മിന് അനുകൂലമായ വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. കണ്ണൂർ ജില്ലയ്ക്ക് പുറത്ത് നിന്ന് തങ്ങളുടെ പിന്തുണക്കാരായ ആളുകളെ കൊണ്ടുവന്നു കുടിയിരുത്തുന്ന ആസൂത്ര നടപടിയാണ് സിപിഎം ഇപ്പോൾ നടത്തുന്നത്. രണ്ടായിരത്തോളം വരുന്ന ഗോത്രവർഗ്ഗക്കാരുടെ പട്ടയം റദ്ദാക്കുന്നതും ഈ രാഷ്ട്രീയ തന്ത്രത്തിന്റെ വിപുലീകരണത്തിനാണ്. ഇത് ഒരു തരത്തിലുള്ള വംശീയ അതിക്രമമാണ്. നവകേരള സദസ്സിന്റെ ഭാഗമായി നിലവിലുള്ള പട്ടയം റദ്ദാക്കുമെന്നും പുതുതായി 1700 പേർക്ക് പട്ടയം നൽകുമെന്നും മുഖ്യമന്ത്രി ഇരിട്ടിയിൽ പ്രഖ്യാപിച്ചിരുന്നു. ആദിവാസികൾക്ക് നൽകുന്ന പട്ടയം അന്യാധീനപ്പെടുത്താൻ നിയമം ഇല്ലെന്നും പട്ടയം റദ്ദാക്കാൻ ജില്ലാ ഭരണകൂടത്തിന് യാതൊരു അധികാരവും ഇല്ലെന്നും ആദിവാസി ഗോത്ര മഹാസഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദിവാസി ഗോത്രമഹാസഭ സ്റ്റേറ്റ് കോർഡിനേറ്റർ എം. ഗീതാനന്ദൻ, ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കോയ്യോൻ, പി.കെ. കരുണാകരൻ, കെ. സതീശൻ, ജാനകി താഴത്തു പറമ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.




