കണ്ണൂർ: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ വിവിധ വകുപ്പുകൾ പ്രകാരം 95 വർഷം കഠിനതടവിനും 2.25 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ചിറക്കൽ പഞ്ചായത്തിലെ 51-കാരനെയാണ് കണ്ണൂർ അതിവേഗ പോക്‌സോ കോടതി ജഡ്ജി പി.നിഷ ശിക്ഷിച്ചത്. ശിക്ഷകൾ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ 20 വർഷം ശിക്ഷയനുഭവിക്കണം. പിഴയൊടുക്കിയില്ലെങ്കിൽ നാലുവർഷവും എട്ടുമാസവും തടവുശിക്ഷ കൂടുതലായി അനുഭവിക്കണം.

സ്‌കൂൾ വിദ്യാർത്ഥിനിയായ മകളെ ഇയാൾ പീഡിപ്പിച്ച ഗർഭിണിയാക്കുക ആയിരുന്നു. സ്‌കൂളിൽ ഛർദിക്കുന്നതും തലകറങ്ങിവീഴുന്നതും പതിവായപ്പോൾ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് വ്യക്തമായത്. പിന്നീട് കോടതിയുടെ അനുമതിയോടെ ഗർഭഛിദ്രത്തിന് വിധേയയാക്കി. ഇതോടെ കുട്ടിയുടെ വിദ്യാഭ്യാസവും നിലച്ചു.

കേസിൽ 21 സാക്ഷികളെ വിസ്തരിച്ചു. 35 രേഖകളും പരിശോധിച്ചു. വളപട്ടണം സ്റ്റേഷനിലെ ഇൻസ്‌പെക്ടർമാരായ പി.വി.രാജൻ, എം.കൃഷ്ണൻ, പി.വി.നിർമല എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.പ്രീതാകുമാരി ഹാജരായി.