പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകുന്നേരം 5 മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്നത്.

മേൽശാന്തി ആഴിയിൽ അഗ്‌നി പകർന്നതോടെ തീർത്ഥാടകർക്ക് ദർശനം അനുവദിച്ചു. ജനുവരി 15നാണ് മകരവിളക്ക്. മണ്ഡല വിളക്കിന്റെ പതിവ് പൂജകൾക്ക് ശേഷം 27 ന് രാത്രിയായിരുന്നു നട അടച്ചത്.

ഈ മാസം 20 വരെ ഭക്തർക്ക് ദർശനം ഉണ്ടാകും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകൾ നടക്കും. ജനുവരി 14 ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അതേദിവസം പുലർച്ചെ 2.46 ന് മകരസംക്രമ പൂജ നടക്കും. പതിവു പൂജകൾക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്ന് നട തുറക്കുക. തുടർന്നു തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. തുടർന്ന് പന്തളം രാജപ്രതിനിധി രാവിലെ ശദർശനം നടത്തിയശേഷം നട അടയ്ക്കും.