ചാവക്കാട്: പത്തു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 33-കാരന് 90 വർഷത്തെ കഠിനതടവ്. ചാവക്കാട് അതിവേഗ കോടതിയുടേതാണ് വിധി. 90 വർഷത്തെ തടവിനു പുറമെ മൂന്നു വർഷം വെറും തടവും 5.6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് മണത്തല ദ്വാരക ബീച്ച് മഠത്തിൽപ്പറമ്പിൽ സിയാദി(33)നെയാണ് ശിക്ഷിച്ചത്.

പിഴയടയ്ക്കാത്ത പക്ഷം 32 മാസംകൂടി ഇയാൾ തടവ് അനുഭവിക്കണം. പിഴസംഖ്യ അതിജീവിതയ്ക്ക് നൽകാനും ചാവക്കാട് അതിവേഗ പ്രത്യേക കോടതി ജഡ്ജി അന്യാസ് തയ്യിൽ വിധിച്ചു. ചാവക്കാട് പൊലീസ് ഇൻസ്‌പെക്ടറായിരുന്ന കെ.ജി. സുരേഷാണ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തിയത്. അന്നത്തെ ഗുരുവായൂർ അസി. പൊലീസ് കമ്മിഷണറായിരുന്ന പി.എ. ശിവദാസൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.