തിരുവനന്തപുരം: വാട്‌സാപ്പ് മെസേജ് അയച്ചും ഫോൺ ചെയ്തും ഭാര്യയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് പെരിങ്ങമ്മല സ്വദേശിയായ 38കാരനെ ആക്രമിച്ച സംഭവത്തിൽ ഭർത്താവുൾപ്പെടെ നാലുപേർ അറസ്റ്റിൽ.

തിരുവനന്തപുരം നെടുമങ്ങാട് പെരിങ്ങമ്മല തെന്നൂർ അരയക്കുന്ന് റോഡരികത്ത് വീട്ടിൽ ഷൈജു(36), തെന്നൂർ ഇലഞ്ചിയം ആറുകണ്ണൻകുഴി ചതുപ്പിൽ വീട്ടിൽ റോയി(39), റോണി(37), തെന്നൂർ അരയക്കുന്ന് കന്യാരുകുഴി വടക്കേവീട്ടിൽ സുമേഷ്(33) എന്നിവരാണ് പിടിയിലായത്. പെരിങ്ങമ്മല തെന്നൂർ ഇലഞ്ചിയം ഞാറനീലിക്കുന്നുംപുറത്തു വീട്ടിൽ സുഭാഷിനെ(38) ആക്രമിച്ച കേസിലാണ് അറസ്റ്റ്.

ഒന്നാം പ്രതിയായ ഷൈജുവിനെതിരെ മറ്റൊരു കേസിൽ സുഭാഷ് സാക്ഷി പറഞ്ഞിരുന്നു. ഇതിന്റെ വിരോധത്തിൽ ഷൈജുവിന്റെ ഭാര്യയും കേസിലെ മൂന്നാം പ്രതിയുമായ ചിക്കുവിനോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് സുഭാഷിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 26നു വൈകിട്ട് അഞ്ചുമണിയോടെ പെരിങ്ങമ്മല ഒഴുകുപ്പാറ ജംഗ്ഷന് സമീപം ആണ് സംഭവം.

സ്ഥലത്ത് മത്സ്യ കച്ചവടം നടത്തിക്കൊണ്ട് ഇരുന്ന സുഭാഷിനെ സംഘം ആക്രമിക്കുകയായിരുന്നു. സ്റ്റീൽ പൈപ്പ് കൊണ്ട് ഉള്ള അക്രമണത്തിൽ പരിക്ക് പറ്റിയ സുഭാഷ് ചികിത്സയിൽ ആണ്. സുബാഷ് സ്ഥിരമായി യുവതിയെ വാട്‌സാപ്പ് മെസേജ് അയച്ചും ഫോൺചെയ്തും ശല്യംചെയ്തിരുന്നുവെന്നാണ് ആരോപണം. പാലോട് എസ്.എച്ച്.ഒ. പി.ഷാജിമോന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.