അടൂർ: അമിതവേഗത്തിൽ വന്ന ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ചു. സ്‌കൂട്ടറിന്റെ പിന്നിൽ യാത്ര ചെയ്ത മൂന്നാളം ചെറുപുഞ്ച കടയ്ക്കൽ കിഴക്കേതിൽ രമേശിന്റെ ഭാര്യ ഗീതയാണ് (58) മരിച്ചത്. അമിത വേഗതയിലെത്തിയ ടിപ്പർ ലോറി സ്‌കൂട്ടറിൽ തട്ടിയപ്പോൾ റോഡിലേക്ക് തെറിച്ചു വീണ ഗീതയുടെ തലയിലൂടെ അതേ ടിപ്പർ ലോറിയുടെ പിൻചക്രം കയറി ഇറങ്ങുക ആയിരുന്നു. ഇന്നലെ രാവിലെ 8.30ന് കെപി റോഡിൽ പതിനാലാംമൈലിലെ സ്വകാര്യ ആശുപത്രിയുടെ ഭാഗത്തു വച്ചായിരുന്നു അപകടം.

സ്‌കൂട്ടർ ഓടിച്ചിരുന്ന പന്നിവിഴ ഊട്ടിമുക്ക് അർച്ചനാലയത്തിൽ ജലജാമണിയെ (55) ഗുരുതരമായ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഴകുളം തെങ്ങുംതാരയിലുള്ള കശുവണ്ടി ഫാക്ടറിയിലെ ജോലിക്കാരായ ജലജാമണിയും ഗീതയും സ്‌കൂട്ടറിൽ ജോലിക്ക് പോകവേ ആണ് അപകടം ഉണ്ടായത്. മറ്റൊരു വാഹനത്തെ മറികടന്നു വന്ന ടിപ്പർ ലോറി ഇവരുടെ സ്‌കൂട്ടറിനെ തട്ടിയിടുകയായിരുന്നു. ടിപ്പർ മു്ടിയതോടെ രണ്ടു പേരും റോഡിലേക്ക് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഗീതയുടെ തലയിലൂടെ ടിപ്പർ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ ഗീത മരിച്ചു. ഗുരുതരമായി പരുക്കേറ്റ ജലജാമണിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് ഗീതയുടെ മൃതദേഹം റോഡിൽ നിന്ന് അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്.

പന്നിവിഴയിൽ നിന്ന് സ്‌കൂട്ടറിൽ വന്ന ജലജാമണി ചേന്നമ്പള്ളി ജംക്ഷനിൽ നിന്നാണ് ഗീതയെ കയറ്റിയത്. വൈശാഖ്, അശ്വതി എന്നിവരാണ് മരിച്ച ഗീതയുടെ മക്കൾ. മരുമക്കൾ: ഹരി, രേഷ്മ.