ബെംഗളൂരു: ടെലഗ്രാം, വാട്‌സ് ആപ്പ് തുടങ്ങി സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ പെൺവാണിഭ റാക്കറ്റ് നടത്തിവന്ന തുർകിഷ് വനിതയുൾപ്പെടെ എട്ടുപേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കൂക്ക് ടൗണിൽ താമസിക്കുന്ന തുർക്കി സ്വദേശി ബിയൊയ്‌നിസ് സ്വാമി ഗൗഡ(40), നന്ദിനി ലേ ഔട്ട് സ്വദേശി ജെ. അക്ഷയ്(32), പരപ്പന അഗ്രഹാര സ്വദേശി ഗോവിന്ദരാജ്(34), ലഗ്ഗെരെ സ്വദേശി വൈശാഖ് വി. ചറ്റലൂർ (22), മഹാലക്ഷ്മി ലേ ഔട്ട് സ്വദേശി കെ. പ്രകാശ്(32), ഒഡിഷ സ്വദേശികളായ മനോജ് ദാസ്(23), പ്രമോദ് കുമാർ(31), പീനിയ സ്വദേശി ജിതേന്ദ്ര സാഹു(43)എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അൾസൂർ പൊലീസും ബൈയപ്പനഹള്ളി പൊലീസും നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. അഞ്ച് വിദേശികളുൾപ്പെടെ ഏഴ് സ്ത്രീകളെയും പ്രതികൾക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ റാക്കറ്റിൽ കണ്ണികളാണോയെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. ഇടപാടുകാരനായി സംഘത്തെ സമീപിച്ച് ഡെംളൂരിലെ ഒരു ഹോട്ടലിലെത്തിയാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്.

തുർക്കിഷ് വനിതയാണ് സംഘത്തിലെ മുഖ്യ കണ്ണിയെന്ന് പൊലീസ് പറഞ്ഞു. ഇവർ 15 വർഷമായി ഇന്ത്യയിലാണ് താമസം. ബെംഗളൂരു സ്വദേശിയായ വ്യവസായിയെ വിവാഹം ചെയ്തശേഷമാണ് ഇവർ തുർക്കിയിൽനിന്ന് ഇന്ത്യയിലെത്തിയത്. പത്ത് വർഷം മുമ്പ് ഇവരുടെ ഭർത്താവ് മരിച്ചതോടെയാണ് പെൺവാണിഭത്തിലേർപ്പെട്ടു തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇതിനായി സാമൂഹിക മാധ്യമങ്ങളായ ടെലഗ്രാം, വാട്‌സ് ആപ്പ് എന്നിവയിൽ ബെംഗളൂരു ഡേറ്റിങ് ക്ലബ്ബ് എന്ന പേരിൽ ഗ്രൂപ്പ് ആരംഭിച്ചാണ് ഇരകളെ വലയിലാക്കിയത്.

സംഘത്തിന് ജയ്പുർ, ചെന്നൈ, മൈസൂരു, ഡൽഹി, ഉദയ്പുർ, മുംബൈ എന്നിവിടങ്ങളിലും കണ്ണികളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഞ്ച് വിദേശികളുൾപ്പെടെ ഏഴ് സ്ത്രീകളെയും പ്രതികൾക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു.