- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്താർ പന്തല്ലൂരിന്റെ വിവാദ കൈവെട്ട് പരാമർശത്തിനെതിരെ മൊയ്തീൻ ഫൈസി പുത്തനഴി

മലപ്പുറം: എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിന്റെ വിവാദ കൈവെട്ട് പരാമർശത്തിനെതിരെ സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി. സമസ്തയിലെ ലീഗ് അനുകൂലികളായ നേതാക്കളിൽ പ്രമുഖനാണ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ്‌കെഎസ്എസ്എഫ് പ്രവർത്തകർ ഉണ്ടാകുമെന്നായിരുന്നു സത്താർ പന്തല്ലൂരിന്റെ പ്രസ്താവന.
തീവ്ര സ്വഭാവത്തിൽ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ലെന്ന് മൊയ്തീൻ ഫൈസി പുത്തനഴി വ്യക്തമാക്കി. ഇത്തരം പരാമർശങ്ങൾ സമസ്തയുടെ നേതാക്കൾ പറയാറില്ല, തീവ്രവാദികൾക്ക് എതിരെ എന്നും നിലപാട് എടുത്ത പ്രസ്ഥാനമാണ് സമസ്തയെന്ന് മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞു. എൻഡിഎഫ് അടക്കമുള്ള തീവ്രവാദ സംഘടനകൾ വന്നപ്പോൾ പ്രതിരോധം തീർത്തവരാണ് സമസ്ത. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്ക് കീഴിൽ ഉള്ള ഒരു സംഘടനയ്ക്കും തീവ്രവാദ ശൈലി ഇല്ല.
തീവ്രവാദത്തിന്റെ തെറ്റും ശരിയും പറഞ്ഞു ക്യാമ്പയിൻ നടത്തിയവരാണ് സംഘടന. എസ്‌കെഎസ്എസ്എഫ് നേതാവിന്റെ പരാമർശം സമസ്തയുടെ ഉന്നത നേതാക്കൾ വേണ്ടത് പോലെ കൈകാര്യം ചെയ്യുമെന്ന് മൊയ്തീൻ ഫൈസി വ്യക്തമാക്കി. മുഖദ്ദസ് സന്ദേശ യാത്ര സമാപന റാലിയിൽ മലപ്പുറത്താണ് സത്താർ പന്തല്ലൂരിന്റെ വിവാദ പ്രസംഗം.
സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം. അല്ലാത്തവരെ സമസ്തയ്ക്കും എസ്‌കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞിരുന്നു. ജാമിയ നൂരിയ്യയിലെ പരിപാടിയിൽ നിന്ന് വിലക്കിയ യുവ നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.

