കാസർകോട്: തൃക്കരിപ്പൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ ഒന്നരവയസ്സുകാരന് ഗുരുതരമായ പരിക്ക്. കുട്ടിയെ കടിച്ചെടുത്തുകൊണ്ടുപോയ നായ കുഞ്ഞിനെ ക്രൂരമായി മുറിവേൽപിച്ചു. അയൽവീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. നിലവിളികേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.

പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിനു സമീപം പള്ളിച്ചുമ്മാടെ ഫാബിന സുലൈമാൻ ദമ്പതികളുടെ മകൻ ബഷീറിനെയാണ് നായ്ക്കൾ ക്രൂരമായി ആക്രമിച്ചത്. തലയ്ക്കു സാരമായി മുറിവേറ്റ കുട്ടിയെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയം കുടുംബവും അയൽവീട്ടിൽ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം.

പരിപാടിക്കിടെ വൈകിട്ട് അഞ്ചരയോടെ വീട്ടുമുറ്റത്തു കളിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായ്ക്കൂട്ടം ആക്രമിച്ചത്. നായ്ക്കളിലൊന്ന് പൂച്ചയെ കടിച്ചെടുക്കുന്നതുപോലെ കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോയതായി അയൽവാസി പറയുന്നു. തലയിലും കയ്യിലും കടിയേറ്റ് ആഴത്തിലുള്ള മുറിവുകളുണ്ട്.