തിരുവനന്തപുരം: ടൂറിസം വകുപ്പിൽ പ്രത്യേക എൻജിനീയറിങ് വിഭാഗം രൂപീകരിക്കാനുള്ള നിർദേശത്തിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ പദ്ധതികൾ സമയബന്ധിതവും ചെലവു കുറച്ചും നടപ്പിലാക്കാൻ കഴിയുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം പദ്ധതികൾ ഉത്തരവാദിത്തത്തോടെ സുഗമമായി നടപ്പിലാക്കാനും സാധിക്കും.

മുൻ റെക്കോർഡുകൾ മറികടന്ന് കേരള ടൂറിസം ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്ന സമയത്താണ് ഈ തീരുമാനം എന്നത് ശ്രദ്ധേയമാണ്. പദ്ധതി നിർവഹണത്തിനും മേൽനോട്ടത്തിനുമായി ഒരു എഞ്ചിനീയറിങ് വിഭാഗം രൂപീകരിക്കുന്നതിലൂടെ വിവിധ പദ്ധതികൾ ചെലവ് കുറച്ച്, ഉയർന്ന നിലവാരം ഉറപ്പാക്കി, വേഗത്തിൽ നടപ്പിലാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിനോദസഞ്ചാര വകുപ്പിൽ നിലവിലുള്ള 250 കോടിയുടെ 416 പദ്ധതികൾ 17 എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ വിവിധ ഏജൻസികളാണ് നടപ്പിലാക്കുന്നത്. പദ്ധതിച്ചെലവിന് പുറമെ ഇവരുടെ ഏജൻസി ചാർജും സെന്റേജ് ചാർജും 4 മുതൽ 7 ശതമാനം വരെയാണ്.

വൈദഗ്ധ്യമുള്ള സാങ്കേതിക ജീവനക്കാരെ നിയമിക്കുന്നതോടെ ഏജൻസികൾ നല്കുന്ന റേറ്റ് റിവിഷൻ എസ്റ്റിമേറ്റിലൂടെ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത പരിശോധനയിലൂടെ ഒഴിവാക്കാനും സാധിക്കും.

പദ്ധതികളുടെ എസ്റ്റിമേറ്റ് പരിശോധന, ഗുണമേന്മ ഉറപ്പു വരുത്തൽ, ബിൽ പരിശോധന തുടങ്ങിയവയിൽ ഏജൻസികളുടേതിനേക്കാൾ കാര്യക്ഷമമായി ഇടപെടാനാകും. പദ്ധതികളുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ ഗുണമേന്മയുള്ള സാധനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാകും.

എൻജിനീയറിങ് വിഭാഗത്തിൽ 10 തസ്തികകൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. എക്‌സിക്യുട്ടീവ് എഞ്ചിനീയർ-1, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ-7, അസിസ്റ്റന്റ് എഞ്ചിനീയർമാർ-2 എന്നിങ്ങനെ എഞ്ചിനീയറിങ് വിഭാഗത്തിന് കീഴിൽ മൂന്ന് വർഷത്തേക്ക് താത്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം. വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം നടത്തുന്നത്.