പത്തനംതിട്ട:തിരുവല്ല ഡയറ്റിലെ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മലയാളം അദ്ധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തത് വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന്. തിരുവല്ല ഡയറ്റിലെ മലയാളം അദ്ധ്യാപിക മിലീന ജെയിംസിനെ സസ്‌പെൻഡ് ചെയ്തു.

പൊതു വിദ്യാഭ്യാസ ഡയറക്ടർ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അദ്ധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. സസ്‌പെൻഷന് പുറമെ അദ്ധ്യാപികയ്‌ക്കെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. അദ്ധ്യാപിക മാനസികമായി പീഡിപ്പിച്ചു എന്നാണ് വിദ്യാർത്ഥിയുടെ മൊഴി. അദ്ധ്യാപികക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ഇന്ന് എസ്എഫ്‌ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് മിലീന ജെയിംസിന് എതിരെയാണ് പൊലീസ് കേസെടുത്തത്.

പരീക്ഷയിൽ തോൽപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയത് ഉൾപ്പെടെ നിരവധി പരാതികളാണ് വിദ്യാർത്ഥികൾ ഉന്നയിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ തർക്കമുണ്ട്. അതിനിടെയാണ് ഡി.എൽ.എഡ് രണ്ടാം വർഷ വിദ്യാർത്ഥി അക്ഷയ് ആത്മഹത്യക്ക് ശ്രമിച്ചെന്ന പരാതി വന്നതും കേസെടുത്തതും.അദ്ധ്യാപികയ്‌ക്കെതിരെ ഡി.ജി.ഇ യുടെ നടപടി ഉണ്ടാവുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് എസ്എഫ്‌ഐ പ്രതിഷേധം അവസാനിപ്പിച്ചത്.വിദ്യാർത്ഥികൾ പരാതി ഉന്നയിക്കുന്ന മലയാളം വിഭാഗം അദ്ധ്യാപികയ്ക്ക് എതിരെ നടപടി എടുക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ല എന്നായിരുന്നു എസ്എഫ്‌ഐ നിലപാട്. ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.