കണ്ണൂർ: പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിലിൽ തടവുചാടിയ മയക്കുമരുന്ന് കേസിലെ ശിക്ഷാ തടവുകാരൻ ചാല കോയ്യോട് സ്വദേശി ടി.സി ഹർഷാദ്(38) ജയിൽചാടിയ കേസിൽ നിർണായക വഴിത്തിരിവെന്ന് പ്രത്യേക അന്വേഷണസംഘം.

ഹർഷാദ് ബൈക്കിൽ രക്ഷപ്പെട്ടത് കണ്ണൂർക്കാരനായ സുഹൃത്തിന്റെ കൂടെയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ഹർഷാദിനെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നം പൊലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇവർ സഞ്ചരിച്ച ബൈക്ക് ബെംഗളൂരു സിറ്റിയിൽ നിന്നും കണ്ടെത്തിയിരുന്നു. ബെംഗളൂരു സിറ്റിക്കടുത്ത് കടയിൽ നിന്നാണ് ബൈക്ക് വാടകക്ക് എടുത്തത്. സുഹൃത്ത് തന്നെയാണ് ബൈക്ക് വാടകക്ക് എടുത്തതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ ഹർഷാദ് ബെംഗളൂരുവിൽ തന്നെയുണ്ടെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

എസിപി ടി കെ രത്‌നകുമാർ, ടൗൺ പൊലീസ് ഇൻസ്‌പെക്ടർ പി എ ബിനു മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് ബംഗ്ളൂർ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിവരുന്നത്. കണ്ണൂർസെൻട്രൽ ജയിലിൽ എം. ഡി. എം. എ കടത്തിയ ശിക്ഷിക്കപ്പെട്ട ഹർഷാദ് വെൽഫെയർ ഓഫീസിലുള്ളഡ്യൂട്ടിയുടെ ഭാഗമായി ജയിലിലേക്ക് വന്ന പത്രക്കെട്ടുകൾ എടുക്കുന്നതിനായി പുലർച്ചെ ജയിൽ കവാടത്തിൽ പോയപ്പോഴാണ് അവിടെ നിർത്തിയിട്ട കൂട്ടാളിയുടെ ബൈക്കിൽ രക്ഷപ്പെട്ടത്. ഒരാഴ്‌ച്ച മുൻപ് നടന്ന സംഭവത്തിൽ പ്രതിയെ ഇതുവരെ പിടികൂടാൻ പൊലിസിന്കഴിഞ്ഞിട്ടില്ല.

കണ്ണവംപൊലിസ് സ്റ്റേഷൻ പരിധിയിൽ നിന്നും മയക്കുമരുന്ന് കടത്തവെയാണ് ഹർഷാദിനെ പൊലിസ് പിടികൂടിയത്. ഈ കേസിൽ ഇയാളെ വടകര നാർക്കോട്ടിക്ക് കോടതിയാണ് ഇയാളെ പത്തുവർഷം തടവിന് ശിക്ഷിച്ചത്. ഇതേ തുടർന്ന് ഒരുവർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് ജയിൽചാട്ടം.കണ്ണൂർസെൻട്രൽ ജയിലിൽ ജീവനക്കാരുടെ കുറവ് കാരണമാണ് അന്തേവാസികളെ വിവിധസ്ഥലങ്ങളിൽ ഡ്യൂട്ടിക്കായി നിയോഗിക്കുന്നതെന്നാണ് തടവുകാരൻ ജയിൽചാടിയതിനെ കുറിച്ചു കണ്ണൂർ ജയിൽസൂപ്രണ്ട് ജയിൽ ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.